ഇന്‍ഡ്യാന: സ്റ്റിമുലസ് ചെക്കിനെ കുറിച്ചുള്ള തര്‍ക്കം ഒരു കുട്ടിയടക്കം കുടുംബത്തിലെ നാലു പേരുടെ ജീവനെടുക്കുന്നതില്‍ കലാശിച്ചു. ഇന്‍ഡ്യാന സംസ്ഥാനത്താണ് കൊലപാതകം നടന്നത്.
വെള്ളിയാഴ്ച രാത്രി മാലിക് ഹഫാക്രി (25) ആറു മാസം പ്രായമുള്ള തന്റെ കുട്ടിയുടെ അമ്മയായ ജിനട്രിസിന്റെ വീട്ടില്‍ വന്ന് സ്റ്റിമുലസ് ചെക്കിലെ മുഴുവന്‍ തുകയും ആവശ്യപ്പെട്ടു. 1400 ഡോളറില്‍ 450 ഡോളര്‍ നല്‍കാന്‍ ജിനട്രിസ് തയാറായെങ്കിലും മാലിക് തൃപ്തനായില്ല. തിരിച്ചുപോയ മാലിക് ശനിയാഴ്ച വീണ്ടും വീട്ടില്‍ മടങ്ങിയെത്തി കുടുംബാംഗങ്ങളുമായി വഴക്കിടുകയും ജിനട്രിസിന്റെ പേഴ്‌സ് പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. പേഴസ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു മാലിക് ജിനട്രിസിനു നേരെ വെടിയുതിര്‍ത്തെങ്കിലും അവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
ഇതേ സമയം വീട്ടിലുണ്ടായിരുന്ന ജിനട്രിസിന്റെ മകള്‍ ഈവ മൂര്‍, സഹോദരന്‍ ഡക്വന്‍ മൂര്‍ (23) അമ്മ ടുമകെ ബ്രൗണ്‍ (44) ഇവരുടെ ബന്ധു ആന്റണി ജോണ്‍സണ്‍ (35) എന്നിവര്‍ക്കു നേരെ മാലിക് നിറയൊഴിച്ചു. ഇവര്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.
തുടര്‍ന്നു വീട്ടിലുണ്ടായിരുന്ന 6 മാസം പ്രായമുള്ള മലിക്കിന്റെ കുട്ടിയെയും, വാഹനവും തട്ടിയെടുത്ത് ഇയാള്‍ രക്ഷപ്പെട്ടു. സംഭവ സ്ഥലത്തെത്തിയ പൊലീസ് മാലിക്കിനെയും കുട്ടിയെയും കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇതിനിടയില്‍ മാലിക്കിന്റെ സഹോദരി പൊലീസില്‍ വിളിച്ച്, കുട്ടി തന്റെ വീട്ടിലുണ്ടെന്നും, മാലിക്കാണ് കുട്ടിയെ ഇവിടെ കൊണ്ടുവന്നതെന്നും അറിയിച്ചു. കൂട്ടുകാരന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ മാലിക്കിനെ പൊലീസ് പിന്നീട് പിടികൂടി. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിനും, കവര്‍ച്ചയ്ക്കും കേസെടുത്തിട്ടുണ്ട്.
പി.പി. ചെറിയാന്‍