കൊച്ചി/ തൃശൂർ: കോവിഡ് പശ്ചാത്തലത്തിൽ തിയറ്ററുകൾ അടഞ്ഞു കിടക്കേ, മലയാളം ഉൾപ്പെടെ 5 ഇന്ത്യൻ ഭാഷകളിലെ 7ചിത്രങ്ങളുടെ ആഗോള ഡിജിറ്റൽ റിലീസിനൊരുങ്ങി ആമസോൺ പ്രൈം. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിർമിച്ച ജയസൂര്യ ചിത്രം സൂഫിയും സുജാതയുമാണ് ഡിജിറ്റൽ റീലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ.
ചിത്രങ്ങളെല്ലാം മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ആമസോണിന്റെ ഓവർ ദ് ടോപ്(ഒടിടി) പ്ലാറ്റ്ഫോമിലെത്തും. തിയറ്ററുകളിൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമകളാണ് ഒടിടി റിലീസ് ചെയ്യുന്നതെന്നതിനാൽ തിയറ്റർ ഉടമകളുടെ സംഘടനകൾ ശക്തമായ പ്രതിഷേധത്തിലാണ്. ഡിജിറ്റൽ റിലീസിനു തയാറായ വിജയ് ബാബുവിനു തിയറ്റർ ഉടമകൾ നിരോധനമേർപ്പെടുത്തി. നടൻ സൂര്യയ്ക്കു നിരോധനം ഏർപ്പെടുത്തുമെന്നു തമിഴ്നാട് തിയറ്റർ അസോസിയേഷൻ മുന്നറിയിപ്പു നൽകിയിട്ടും സൂര്യയുടെ കമ്പനി നിർമിച്ച ‘പൊൻമകൾ വന്താൽ’ എന്ന ചിത്രവും ആമസോണിന്റെ റിലീസ് പട്ടികയിലുണ്ട്.
വിദ്യാബാലൻ നായികയായ ജീവചരിത്ര സിനിമ ശകുന്തളാദേവി, അമിതാഭ് ബച്ചൻ മുഖ്യവേഷത്തിലെത്തുന്ന ഗുലാബോ സിതാബോ, കന്നഡ ചിത്രങ്ങളായ ഫ്രഞ്ച് ബിരിയാണി, ലോ, കീർത്തി സുരേഷ് നായികയായി തമിഴിലും തെലുങ്കിലുമെത്തുന്ന പെൻഗ്വിൻ എന്നിവയാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്ന മറ്റു ചിത്രങ്ങൾ. ‘പൊൻമകൾ വന്താൽ’ മേയ് 29നും ‘ഗുലാബോ സിതാബോ’ ജൂൺ 12നും ‘ലോ’ ജൂൺ 26നും ‘പെൻഗ്വിൻ’ ജൂലൈ 19നും ‘ഫ്രഞ്ച് ബിരിയാണി’ ജൂലൈ 24നും റിലീസ് ചെയ്യും. മറ്റു ചിത്രങ്ങളുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
പ്രതിഷേധം ശക്തം
സിനിമകളുടെ ഒടിടി റിലീസിനെതിരെ കേരളത്തിലെ തിയറ്റർ സംഘടനകളും മൾട്ടിപ്ലക്സ് ശൃംഖലയായ ഐനോക്സും രംഗത്തെത്തി. തിയറ്ററുകളെ പൂർണമായി ഉന്മൂലനം ചെയ്യുന്ന രീതിയിൽ ഒടിടി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ അധിനിവേശം ആശങ്കാജനകമാണെന്നു കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഇത്തരം പ്ലാറ്റ്ഫോമുകളുമായി സഹകരിക്കുന്നവരെ സിനിമാ മേഖലയിൽ നിന്ന് ഒഴിവാക്കാൻ ചലച്ചിത്ര സംഘടനകളോട് ആവശ്യപ്പെടുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഷാജി വിശ്വനാഥ് പറഞ്ഞു.
കോവിഡ് പ്രതിസന്ധിക്കാലത്തു തിയറ്ററുകളെ ഒഴിവാക്കി ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യാൻ തീരുമാനിച്ച നിർമാതാവിന്റെ ഭാവി ചിത്രങ്ങളും തിയറ്ററുകൾക്ക് ആവശ്യമില്ലെന്ന നിലപാടിലാണ് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്). കോവിഡ് പ്രതിസന്ധി കഴിയും വരെ തിയറ്ററുകൾക്കു േവണ്ടി കാത്തിരിക്കുന്ന നിർമാതാക്കൾക്കൊപ്പം ഉറച്ചു നിൽക്കുമെന്നു ഫിയോക് ജനറൽ സെക്രട്ടറി എം.സി.ബോബി പറഞ്ഞു.
അനുകൂലിച്ച് നിർമാതാക്കൾ
കോവിഡിൽ തകർന്നടിഞ്ഞ സിനിമാ നിർമാണ മേഖലയ്ക്കു പിടിച്ചു കയറാനുള്ള കച്ചിത്തുരുമ്പാണ് ഒടിടി പ്ലാറ്റ്ഫോം റിലീസ് എന്നാണ് നിർമാതാക്കളുടെ സംഘടനകളുടെ നിലപാട്. ലോക സിനിമയുടെ ചരിത്രം മാറുകയാണെന്നും വൻനഷ്ടത്തിന്റെ കാലത്ത് ഇത്തരമൊരു വഴി ഉപയോഗിക്കുന്നത് അതിജീവന ശ്രമമാണെന്നും വിജയ് ബാബു പറഞ്ഞു. മലയാളത്തിലെ നാൽപതോളം സിനിമകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും തിയറ്ററിൽ സിനിമ റീലീസ് ചെയ്യാനാകാത്തതിനാൽ കോടിക്കണക്കിനു രൂപയുടെ നഷ്ടമാണു തങ്ങൾക്കുള്ളതെന്നും നിർമാതാക്കൾ പറയുന്നു. രാജ്യത്തെ സിനിമാ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് ഗിൽഡും ഒടിടി റീലീസിനൊപ്പമാണ്. കോവിഡ് പ്രതിസന്ധി അവസാനിക്കുന്നതോടെ തിയറ്ററുകളിലേക്കു സിനിമയെത്തിക്കാമെന്നും അതു വരെ പിടിച്ചു നിൽക്കാൻ ഒടിടി റിലീസ് വേണമെന്നുമാണ് ഇവരുടെ നിലപാട്
സിനിമ എത്തുന്നത് ഇരുന്നൂറിലേറെ രാജ്യങ്ങളിലേക്ക്
‘നാലായിരത്തിലധികം ഇന്ത്യൻ നഗരങ്ങളിൽ സാന്നിധ്യമുള്ള ആമസോൺ പ്രൈം ഇരുന്നൂറിലേറെ രാജ്യങ്ങളിലെ പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്കും മൊബൈൽ ഉപകരണങ്ങളിലേക്കുമാണു ചിത്രങ്ങൾ എത്തിക്കുന്നത്. ആഗോള റിലീസിങ്ങിന് തുല്യമാണിത്.’ – ഗൗരവ് ഗാന്ധി, ഡയറക്ടർ ആൻഡ് കൺട്രി ജനറൽ മാനേജർ ആമസോൺ പ്രൈം ഇന്ത്യ
വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ ബ്രിട്ടീഷ് പൗരനെ സുഡാൻ വംശജനായ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് വംശീയ സംഘർഷവും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു. കത്തിക്കുത്ത്…
വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ട് നാഷണൽ കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയും അയർലണ്ടിലെ ആദ്യത്തെ കോർഡിനേറ്ററുമായ ശ്രീ. ബിപിൻ ചാന്ദ്…
പോർട്ളീഷിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, “UTSAV 2026” വേദിയിൽ Daily delight ഒരുക്കുന്ന…
കൊച്ചി: അപകീർത്തിപ്പെടുത്തിയതിന് കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് നടി അൻസിബ ഹസൻ. കടവന്ത്ര പൊലീസ് സ്റ്റേഷനിൽ എത്തി വിശദമായി…
ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളുള്ള അയർലണ്ടിന്റെ പടിഞ്ഞാറൻ അറ്റ്ലാന്റിക് തീരവും സഞ്ചാരികളുടെ പ്രിയ വിനോദ കേന്ദ്രമാണ്. ഈ വേനലാവധി കുടുബത്തോടൊപ്പമോ…
ലോസ് ആഞ്ചലെസ്: അമേരിക്കയിലെ ലോസ് ആഞ്ചലെസിൽ മേയർ തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടാൻ ഇന്ത്യൻ വംശജയും. 44കാരിയായ നിത്യ രാമൻ ആണ്…