അയർലണ്ടിലെ സീറോ മലബാർ സഭയിലെ അൽമായ കൂട്ടായ്മയുടെ പ്രഥമ പൊതുസമ്മേളനം ജൂലായ് 17 ഞായറാഴ്ച്ച അഷ്‌ബോണിലെ GAA ക്ലബ്ബിൽ നടന്നു. അയർലണ്ടിലെ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ സ്ഥാപക പ്രസിഡന്റ് ശ്രീ . ജോർജ്ജ് പാലിശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ മതതീവ്രവാദികളുടെ ആക്രമണത്തിനിരയായ പ്രൊഫ. ടി ജെ ജോസഫിന് സ്വീകരണം നൽകി. 2010ൽ നടന്ന സംഭവം തന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്നും തന്റെ കുടുംബത്തെ എങ്ങനെ ബാധിച്ചുവെന്നും ജോസഫ്‌മാഷ് വിശദീകരിച്ചത് സദസ്സ് സസൂക്ഷ്മം ശ്രവിച്ചു. എല്ലാവിധത്തിലും തകർന്ന തന്റെ കുടുംബത്തിനു താങ്ങായത് വിദേശമലയാളികളടക്കമുള്ളവരിൽ നിന്നും പിന്തുണയാണെന്നും, സാമ്പത്തികമായും അല്ലാതെയും ലഭിച്ച പിന്തുണയ്ക്ക് ആദ്യമായി വിദേശത്ത് സന്ദർശനം നടത്തുന്ന ഈയവസരത്തിൽ നന്ദി പറയുന്നുവെന്നും തന്റെ മറുപടിപ്രസംഗത്തിൽ വികാരഭരിതനായി ജോസഫ് മാഷ് പറഞ്ഞു. തനിക്ക് അതുവരെ നേരിട്ടു അറിയുകപോലുമില്ലാതിരുന്ന അക്രമികളോട് ക്ഷമിക്കാൻ സാധിച്ചത് തന്റെ മാനസിക സംഘർഷം കുറയ്ക്കാൻ ഇടയാക്കിയെന്നു ഒരു ചോദ്യത്തിനുത്തരമായി ജോസഫ് മാഷ് പറഞ്ഞു. അതേസമയം അന്നത്തെ സംഭവത്തിൽ കോളേജ് മാനേജ്‌മെന്റ് എന്തുകൊണ്ട് അങ്ങനെയൊരു നടപടിയെടുത്തുവെന്നു തനിക്കറിയില്ലെന്നും മാഷ് വ്യക്തമാക്കി.
മതതീവ്രവാദികൾ ജോസഫ് മാഷിനെ ശാരീരികമായി ആക്രമിച്ചപ്പോൾ സഭാ നേതൃത്വം മാനസികമായി അക്രമിക്കുകയായിരുന്നെന്നു ജോർജ്ജ് പാലിശ്ശേരി തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. വിവേകമില്ലാത്ത തലകൾ മുറിച്ചു മാറ്റപ്പെടട്ടെയെന്നു ഒരു പുരോഹിതൻ ലേഖനമെഴുതിയപ്പോൾ മൗനംപാലിച്ച നേതൃത്വം, സഭയിലെ പീഢനങ്ങൾ കണ്ടില്ലെന്നു നടിക്കുകയും നേതൃത്വത്തിന്റെ തെറ്റുകളെ ന്യായീകരിക്കുകയും ചെയ്യുന്ന വിവേകമാണോ വിശ്വാസികളിൽ വളർത്താൻ ഉദ്ദേശിക്കുന്നതെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു.
തുടർന്ന്, തങ്ങളുൾപ്പെടുന്ന സീറോ മലബാർ സഭയുടെ നേതൃത്വം ഈ വിഷയത്തിൽ എടുത്ത നിലപാടുകൾ തെറ്റായിരുന്നെന്ന് തുറന്നു സമ്മതിച്ചുകൊണ്ടു സഭാ നേതൃത്വത്തിന് വേണ്ടി അയർലണ്ടിലെ സീറോ മലബാർ കമ്മ്യൂണിറ്റി പൊതുയോഗത്തിൽ വച്ചു ജോസഫ് മാഷിനോട് ക്ഷമ ചോദിച്ചു. സഭയും സർക്കാരും സമൂഹവും നോക്കുകുത്തികളായ ദൗർഭാഗ്യകരമായ സംഭവത്തിൽ, കമ്മ്യുണിറ്റിയുടെ ട്രഷർ ശ്രീ ലൈജു ജോസഫ് ചൊല്ലിക്കൊടുത്ത മാപ്പ് എല്ലാവരും ഏറ്റുചൊല്ലി.
സീറോ മലബാർ കമ്മ്യുണിറ്റി എന്ന സ്വതന്ത്ര അൽമായ സംഘടന രൂപീകൃതമാകാനുണ്ടായ സാഹചര്യങ്ങൾ ശ്രീ ജോസൻ ജോസഫ് വ്യക്തമാക്കി. അയർലണ്ടിലെ സീറോ മലബാർ വിശ്വാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരനുഭവങ്ങൾ ഉദാഹരണസഹിതം അദ്ദേഹം വിശദീകരിക്കുകയുണ്ടായി. ഒരു കത്തോലിക്ക വിശ്വാസി സ്വന്തം നിലയ്ക്ക് സ്വീകരിക്കുന്ന വിവാഹമെന്ന കൂദാശപോലും പണത്തിനും അധികാരപ്രയോഗത്തിനുമുള്ള മാർഗ്ഗമായി ദുരുപയോഗിച്ചാൽ പുരോഹിതരെ എങ്ങനെയാണ് അടുത്ത തലമുറ അംഗീകരിക്കുകയെന്നു സഭാനേതൃത്വം ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമിതമായി സ്ഥാപനവൽക്കരിക്കപ്പെട്ട സഭയിൽ പണത്തിനും അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള വടംവലിയാണ് പല പ്രശ്‌നങ്ങൾക്കും മൂലകാരണമെന്നു തുടർന്ന് സംസാരിച്ച ശ്രീ ബിനു തോമസ് പറഞ്ഞു. പുരോഹിതർക്ക് തെറ്റു ചെയ്യാനുള്ള പിന്തുണ ലഭിക്കുന്നത് വിശ്വാസികളിൽ തന്നെയുള്ള ചിലരിൽ നിന്നാണെന്നാണ് അടുത്തകാലത്ത് അയർലണ്ടിൽ സീറോ മലബാർ സഭ ഒന്നടങ്കം നാണംകെടാനിടയാക്കിയ സംഭവങ്ങൾ തെളിയിക്കുന്നത്. അതിൽനിന്നും പാഠമുൾക്കൊണ്ടു തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ സഭാവിരോധികളായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കുമെന്നും സഭാസ്നേഹികളെന്നു നടിക്കുന്നവരാണ് സഭയെ നശിപ്പിക്കുന്നതെന്നും മനസ്സിലാക്കാനുള്ള വിവേകം മെത്രാന്മാർക്ക് ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
മുൻകാലങ്ങളിലേതുപോലെ വിശ്വാസികളെ ഒറ്റപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും കാര്യങ്ങൾ നടത്തുന്ന രീതി ഇനിയുണ്ടാകരുതെന്നും അതിനായി അയർലണ്ടിലെ എല്ലാ സീറോ മലബാർ വിശ്വാസികളും ഒരുമിക്കണമെന്നും പരിപാടിയുടെ കോർഡിനേറ്റർ ശ്രീ സാജു ചിറയത്ത് ആഹ്വാനം ചെയ്തു. സഭാവിരുദ്ധരാവാനല്ല മറിച്ചു തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന നല്ല വിമർശകരായി സഭയിൽ ഒരു തിരുത്തൽ ശക്തിയെന്ന നിലയിൽ പ്രവർത്തിക്കാനാണ് അയർലണ്ടിലെ സീറോ മലബാർ കമ്മ്യുണിറ്റി ലക്ഷ്യമിടുന്നതെന്നും, കമ്മ്യുണിറ്റിയുടെ പ്രവർത്തനഫലമായി ഉണ്ടായ ചില നല്ല മാറ്റങ്ങൾ സന്തോഷം പകരുന്നുവെന്നും നന്ദി പ്രസംഗത്തിൽ സെക്രട്ടറി ശ്രീ ബിജു സെബാസ്റ്റ്യൻ സൂചിപ്പിച്ചു. പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ജോസഫ് മാഷിനും പങ്കെടുക്കാൻ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ വിശ്വാസികൾക്കും മാധ്യമ സുഹൃത്തുക്കൾക്കും സഹായസഹകരണങ്ങൾ നൽകിയ എല്ലാ അഭ്യുദയകാംക്ഷികൾക്കും സെക്രട്ടറി ശ്രീ ബിജു സെബാസ്റ്റ്യൻ നന്ദി പറഞ്ഞു. അയർലൻഡ് സീറോമലബാർ കമ്യൂണിറ്റിയുടെ ഉപഹാരവും ജോസഫ് മാഷിന് സമ്മാനിച്ചു.
വാർത്ത -സന്തോഷ് ( PRO )
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…