അമേരിക്കയിൽ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം വംശീയതയ്ക്കെതിരെയുള്ള സമാനതകളില്ലാത്ത പോരാട്ടമാകുന്നു. അമേരിക്കയിൽ ആരംഭിച്ച പ്രതിഷേധം വിവിധ ലോകരാജ്യങ്ങളിൽ അലയടിക്കുകയാണ്. വംശീയതയെ മഹത്വവത്കരിക്കുന്ന അടയാളങ്ങൾ തകർത്ത് പ്രക്ഷോഭകർ ചരിത്രത്തോട് കടംവീട്ടി. ഇതിനുദാഹരണമാണ് കഴിഞ്ഞ ദിവസം ബ്രിട്ടനിൽ കണ്ടത്. ബ്രിസ്റ്റോൾ നഗര മധ്യത്തിലെ 125 വർഷത്തോളം പഴക്കമുള്ള എഡ്വേഡ് കോൾസറ്റണിന്റെ 18 അടി നീളമുള്ള കൂറ്റൻ വെങ്കല പ്രതിമയാണ് തകർക്കപ്പെട്ടത്.
ആരാണ് എഡ്വേഡ് കോൾസ്റ്റൺ ?
ബ്രിട്ടന്റെ കറപുരണ്ട അധിനിവേശ ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നാണ് എഡ്വേഡ് കോൾസ്റ്റൺ എന്ന ‘അടിമവ്യാപാരി’യുടേത്. 17ാം നൂറ്റാണ്ടിൽ ജീവിച്ച എഡ്വേഡ് കോൾസ്റ്റൺ ബ്രിട്ടീഷ് കമ്പനിയായ റോയൽ ആഫ്രിക്കൻ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. മനുഷ്യനെ ചരക്ക് വസ്തുമായി മാത്രമായി കണ്ട ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഉത്പന്നമായിരുന്നു മനുഷ്യനെ കയറ്റി അയക്കുന്ന റോയൽ ആഫ്രിക്കൻ കമ്പനിയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുമെല്ലാം.
ആഫ്രിക്കയിൽ നിന്നും സ്ത്രീകളും കുട്ടിക്കളുമടക്കം പതിനായിരക്കണക്കിന് മനുഷ്യരെയാണ് അടിമകളാക്കി കോൾസ്റ്റൺ അമേരിക്കയിലേക്ക് കയറ്റി അയച്ചത്. അടിമവ്യാപാരത്തിലൂടെയും പുകയിലെ വ്യാപാരത്തിലൂടെയും കോൾസ്റ്റൺ അതിസമ്പന്നനായി മാറി. ആദ്യഘട്ടത്തിൽ സ്പെയിൻ, പോർച്ചുഗൽ, ഇറ്റലി, ആഫ്രിക്ക എന്നീ രാജ്യങ്ങളുമായി വസ്ത്രം, എണ്ണ, വൈൻ, പഴവർഗങ്ങൾ എന്നിവ വ്യാപാരം ചെയ്ത കോൾസ്റ്റൺ 1680 ലാണ് റോയൽ ആഫ്രിക്കൻ കമ്പനിയിൽ ഉദ്യോഗസ്ഥനാകുന്നത്. ഇതോടെ അടിമക്കച്ചവടത്തിലേക്കും കോൾസ്റ്റണിന്റെ ധനമോഹം വ്യാപിച്ചു. 1689 ൽ കമ്പനിയുടെ ഡപ്യൂട്ടി ഗവർണർ സ്ഥാനത്തു വരെ കോൾസ്റ്റൺ എത്തി. 1692 വരെയാണ് കമ്പനിയുമായി കോൾസ്റ്റൺ പ്രവർത്തിച്ചത്. ഈ കാലയളവിൽ 84,000 ഓളം മനുഷ്യരെയാണ് അടിമകളാക്കി ഇയാൾ വ്യാപാരം നടത്തിയത്. 20,000 ഓളം മനുഷ്യർ കൊല്ലപ്പെട്ടു.
മനുഷ്യ വ്യാപാരിയിൽ നിന്നും മനുഷ്യസ്നേഹിയിലേക്കുള്ള ദൂരം
ഒരു കാലത്ത് മനുഷ്യനെ ചരക്കു വസ്തുവായി വ്യാപാരം ചെയ്തയാൾ പിന്നീട് നിരവധി ജീവകാരുണ്യ പ്രവർത്തനത്തിലും പൊതു പ്രവർത്തനത്തിലും സജീവമായി. ലണ്ടനിലും ബ്രിസ്റ്റോളിലും നിരവധി ചാരിറ്റിപ്രവർത്തനങ്ങൾക്ക് കോൾസ്റ്റൺ പണംമുടക്കിയിരുന്നു. പാർലമെന്റ് അംഗം വരെയായി. ഇയാളുടെ പേരിൽ ബ്രിട്ടനിൽ നിരവധി സ്കൂളുകളും അഗതിമന്ദിരങ്ങളും സ്ഥാപിക്കപ്പെട്ടു. മനുഷ്യനെ വ്യാപാരം ചെയ്ത കച്ചവടക്കാരൻ അതോടെ അറിയപ്പെടുന്ന മനുഷ്യസ്നേഹിയായി വളരുകയായിരുന്നു.
മരിക്കുമ്പോൾ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കോൾസ്റ്റൺ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ദാനം ചെയ്തു. ഈ പണം ഉപയോഗിച്ച് ബ്രിസ്റ്റോളിൽ കോൾസ്റ്റണിന്റെ പേരിൽ നിരവധി സ്കൂളുകളും അഗതിമന്ദിരങ്ങളും ഉയർന്നു. ലോകം കണ്ട ക്രൂരനായ മനുഷ്യവിരോധിയുടെ പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 11,000 അധികം പേർ ഒപ്പുവെച്ച പെറ്റീഷൻ അടുത്തിടെയാണ് വന്നത്. ഇതിന് പിന്നാലെയാണ് ചരിത്രത്തെ നോക്കി പരിഹസിച്ച ആ പ്രതിമ പ്രക്ഷോഭകർ തകർത്തത്.
കാലം കാത്തുവെച്ച മറുപടി
ജോർജ് ഫ്ലോയിഡിനെ കൊന്നതിന് സമാനമായി പ്രതിമയുടെ കഴുത്തിൽ മുട്ടുകുത്തി നിന്നാണ് പ്രക്ഷോഭകർ ആവോൺ നദിയുടെ ഹാർബറിൽ താഴ്ത്തിയത്.
പ്രതിമ തകർത്തതോടെ ബ്രിസ്റ്റോളിലെ ജനങ്ങളും രണ്ടു തട്ടിലായിരിക്കുകയാണ്. കോൾസ്റ്റണിന് കാലം കാത്തുവെച്ച ശിക്ഷയെന്ന് ഒരുവിഭാഗം വിശ്വസിക്കുമ്പോൾ, ബ്രിസ്റ്റോളിന്റെ വികസനത്തിനായി സ്വന്തം സ്വത്തുക്കളടക്കം ദാനം ചെയ്ത ഉദാരമതിയായാണ് മറ്റൊരു വിഭാഗം കാണുന്നത്. സഹജീവിയെ കച്ചവടം ചെയ്താണ് ഈ സമ്പാദ്യമത്രയും കോൾസ്റ്റൺ നേടിയതെന്നതാണ് ഇതിലെ വിരോധാഭാസം.
ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്റ്റംബർ 23ന് ഔദ്യോഗിക തുടക്കമാകും.…
അയർലണ്ടിൽ വീടുകളോട് അനുബന്ധിച്ചുള്ള ചെറിയ നിർമാണങ്ങൾക്ക് കൂടുതൽ ഇളവ് നൽകുന്ന പുതിയ Exempted Development Regulations for Residential Dwellings…
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ…
അയർലണ്ടിൽ e-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രമുഖ കായികോപകരണ വിൽപ്പന ശൃംഖലയായ Decathlon Ireland തങ്ങളുടെ ഐറിഷ് വെബ്സൈറ്റിലൂടെ…
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…