Crime

ഗൂഢാലോചനക്കേസില്‍ പ്രതികൾക്ക് മുന്‍കൂര്‍ ജാമ്യം; പ്രോസിക്യൂഷന് തിരിച്ചടി

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനും കൂട്ടുപ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിന്റെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണു വിധി പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി.

ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികള്‍ ലംഘിച്ചാല്‍ അറസ്റ്റു ചെയ്യാമെന്നും കോടതി പറഞ്ഞു. ദിലീപ് പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യവും വേണമെന്ന് ഉപാധി. അന്വേഷണവുമായി സഹകരിക്കണമെന്നു പ്രതികള്‍ക്കു കോടതി കര്‍ശന നിര്‍ദേശം നല്‍കി. വിധി വരുന്നതിനു തൊട്ടുമുമ്പ് ദിലീപിന്റെയും സഹോദരന്റെയും വീടുകള്‍ക്കു മുന്നിലെത്തിയ ക്രൈംബ്രാഞ്ച് സംഘം വിധി ദിലീപിന് അനുകൂലമായതോടെ മടങ്ങി. ദിലീപിനെക്കൂടാതെ, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ.സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളാണു ജസ്റ്റിസ് പി.ഗോപിനാഥ് പരിഗണിച്ചത്.

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടർന്നു ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റ് തടഞ്ഞ കോടതി ദിലീപ് അടക്കമുള്ളവരോടു ചോദ്യം ചെയ്യാനാനായി മൂന്നു ദിവസം ഹാജരാകാൻ നിർദേശം നൽകി. കൂടാതെ ചോദ്യംചെയ്യലിൽ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറിൽ കോടതിയിൽ നൽകാനും പ്രോസിക്യൂഷനു നിർദേശം നൽകി.

അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്സാക്ഷിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. സംഭാഷണങ്ങളുടെ റിക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു. ഇതിനിടെ, നടൻ അടക്കമുള്ളവർ ഉപയോഗിച്ച 7 ഫോണുകൾ ഹാജരാക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഉപഹർജി നൽകി. ഫോണുകൾ ഹൈക്കോടതി റജിസ്ട്രാർ ജനറലിനു മുന്നിൽ ഹാജരാക്കാൻ തുടർന്നു കോടതി നിർദേശം നൽകി. തുടർന്ന് 6 ഫോണുകൾ ജനുവരി 31ന് മുദ്രവച്ച കവറിൽ കൈമാറി. ഫോണുകൾ കോടതിയുടെ മേൽനോട്ടത്തിൽ പരിശോധന നടത്തണമെന്ന് പ്രതികൾ ആവശ്യപ്പെട്ടതോടെ കേസ് പരിഗണിക്കുന്ന ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിക്ക് ഇവ കൈമാറാൻ നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തുകയാണെന്നും വ്യാജതെളിവുകൾ ഉണ്ടാക്കാനുള്ള ശ്രമമാണു കേസിനു പിന്നിലെന്നുമാണു ദിലീപിന്റെ വാദം. തന്നോടു വ്യക്തിവൈരാഗ്യമുള്ള ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രമാണുള്ളത്. ഗൂഢാലോചന കുറ്റം നിലനിൽക്കില്ലെന്നും വാദിച്ചു.

Sub Editor

Recent Posts

മതപരിവർത്തനം, ലൈംഗിക പീഡനം; ടിസിഎസ് നാസിക് ഓഫീസ് അടച്ചു

നാസിക്: കമ്പനി ജീവനക്കാർ ഉൾപ്പെട്ട ലൈംഗിക പീഡന, മതപരിവർത്തന ആരോപണങ്ങൾക്ക് പിന്നാലെ  ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (TCS) നാസിക് ഓഫീസിലെ…

3 hours ago

ബിസിനസ് തർക്കത്തിന്റെ പേരിൽ ഹോട്ടൽ ഉടമയായ Noel O’Callaghanനെ വധിക്കാൻ ആഗ്രഹിച്ചതായി മകൻ

ബിസിനസ് തർക്കത്തെ തുടർന്ന് പിതാവിനെ വെടിവയ്ക്കുമെന്ന് പറഞ്ഞതിൽ അങ്ങേയറ്റം ഖേദിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് കോടീശ്വരനായ ഹോട്ടൽ ഉടമ Noel O’Callaghanന്റെ…

3 hours ago

വിക്ടോറിയാസ് സീക്രട്ടിന്റെ ആദ്യ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായി തൃപ്തി ദിമ്രി

പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡായ വിക്ടോറിയാസ് സീക്രട്ടിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടി തൃപ്തി ദിമ്രി…

3 hours ago

ഹൂസ്റ്റൺ ക്നാനായ മക്കൾ പ്രതിഷേധിച്ച് പ്രമേയം പാസാക്കി; മാർ മാത്യു മെത്രാന്റെ രാജി ആവശ്യപ്പെട്ടു

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ക്നാനായ കമ്മ്യൂണിറ്റി സെൻട്രലിൽ ഒത്തുകൂടിയ കനാനായ മക്കൾ നിലവിലെ കോടതി വിധി തള്ളിക്കളയുകയും കോട്ടയം രൂപതാ മെത്രാന്റെ…

12 hours ago

പ്രശസ്ത കായിക താരങ്ങളായ ജയ്സമ്മ മുത്തേടവും ഭർത്താവ് രഞ്ജിത്ത് തോമസും അമേരിക്കയിൽ

ന്യൂയോർക്ക്‌: മുൻ ഇന്റർനാഷണൽ വോളീബോൾ താരം ജെയ്‌സമ്മ മുത്തേടവും ഭർത്താവും മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവുമായ രഞ്ജിത്ത് തോമസും…

12 hours ago

കരോൾട്ടൺ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പ്; തോമസ് ചെള്ളേത്ത് ജനവിധി തേടുന്നു, വികസന സ്വപ്നങ്ങളുമായി മലയാളി സ്ഥാനാർത്ഥി

കരോൾട്ടൺ (ടെക്സസ്): അമേരിക്കയിലെ കാരൾട്ടൺ സിറ്റി കൗൺസിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രമുഖ മലയാളി പൊതുപ്രവർത്തകൻ തോമസ് ചെള്ളേത്ത് മത്സരിക്കുന്നു. ഇന്ത്യൻ…

14 hours ago