Categories: Kerala

മലയാളികളുടെ ഇഷ്ട‌ മീനുകളായ അയലയുടെയും മത്തിയുടെയും ലഭ്യതയിൽ കേരളത്തിൽ വൻ ഇടിവ്

കൊച്ചി: മലയാളികളുടെ ഇഷ്ട‌ മീനുകളായ അയലയുടെയും മത്തിയുടെയും ലഭ്യതയിൽ കേരളം വൻ ഇടിവ് രേഖപ്പെടുത്തി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വാർഷിക പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ സംസ്ഥാനത്തിന്റെ മൊത്ത മത്സ്യലഭ്യതയിലും ഗണ്യമായ കുറവാണുണ്ടായത്. 15.4 ശതമാനമാണ് കുറവ്. 2019ൽ ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ച മത്സ്യസമ്പത്തിന്റെ കണക്കാണ് സിഎംഎഫ്ആർഐ പുറത്തുവിട്ടത്.

കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ലഭ്യത കഴിഞ്ഞ ഇരുപത് വർഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. വെറും 44,320 ടൺ മത്തി മാത്രമാണ് കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലഭിച്ചത്. 2018ൽ ഇത് 77,093 ടൺ ആയിരുന്നു.

2012ൽ 3.9 ലക്ഷം ടൺ സംസ്ഥാനത്ത് നിന്ന് പിടിച്ചിരുന്നു. അതിന് ശേഷമുള്ള ഓരോ വർഷങ്ങളിലും മത്തി കുറഞ്ഞുവന്നെങ്കിലും 2017ൽ ചെറിയ തോതിൽ കൂടി. എന്നാൽ, കഴിഞ്ഞ രണ്ട് വർഷങ്ങളിലും മത്തിയുടെ ഉൽപാദനം വീണ്ടും താഴോട്ടാണ്. സമുദ്രആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ മത്തിയുടെ വളർച്ചയെ കാര്യമായി ബാധിക്കുന്നതാണ് കാരണം. ഈ കണ്ടെത്തലിനെ തുടർന്ന്, കഴിഞ്ഞ വർഷം കേരളത്തിൽ മത്തി കുറയുമെന്ന് സിഎംഎഫ്ആർഐ നേരത്തെ തന്നെ പ്രവചിച്ചിരുന്നു.

അയല മുൻവർഷത്തേക്കാൾ 50 ശതമാനമാണ് കേരളത്തിൽ കുറഞ്ഞത്. ലഭിച്ചത് 40,554 ടൺ. 2018ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യമായിരുന്നു അയല. മത്സ്യലഭ്യതയിൽ കുറവുണ്ടായെങ്കിലും രാജ്യത്തെ സമുദ്രമത്സ്യോൽപാദനത്തിൽ കേരളം മൂന്നാം സ്ഥാനം നിലനിർത്തി.

തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്. ഇത്തവണ കൊഴുവയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പിടിച്ച മത്സ്യം (74,194 ടൺ). ദേശീയതലത്തിൽ നേരിയ വർധനവ് കേരളത്തിൽ കുറഞ്ഞെങ്കിലും രാജ്യത്തെ മൊത്തം സമുദ്രമത്സ്യോൽപാദനത്തിൽ 2.1 ശതമാനത്തിന്റെ നേരിയ വർധനവുണ്ട്. ഇന്ത്യയിൽ ആകെ ലഭിച്ചത് 35.6 ലക്ഷം ടൺ മത്സ്യമാണ്. സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്താകെ അയലയുടെ ലഭ്യതയിൽ ഇത്തവണ ഗണ്യമായ കുറവുണ്ടായി.

കഴിഞ്ഞ ആറ് വർഷമായി തുടർച്ചായി ഒന്നാം സ്ഥാനത്തായിരുന്ന ഗുജറാത്തിനെ മറികടന്നാണ് തമിഴ്‌നാട് ഒന്നാമതെത്തിയത്. ഇന്ത്യയിലെ ആകെയുള്ള മത്സ്യലഭ്യതയിൽ 21.7 ശതമാനവും തമിഴ്‌നാട്ടിൽ നിന്നാണ്. കേരളത്തിന്റെ സംഭാവന 15.3 ശതമാനം. ദേശീയതലത്തിൽ ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം വിപണിയിൽ ആവശ്യക്കാരില്ലാത്തതും വാണിജ്യപ്രാധാന്യമില്ലാത്തതുമായ ക്ലാത്തിയാണ് മത്സ്യത്തീറ്റ ആവശ്യങ്ങൾക്കാണ് ഇവയെ ഉപയോഗക്കുന്നത്. കേരളത്തിൽ ഇത്തവണ രണ്ടാം സ്ഥാനം ക്ലാത്തിക്കാണ് ലഭിച്ചത്.

കഴിഞ്ഞ വർഷമുണ്ടായ എട്ട് ചുഴലിക്കാറ്റുകൾ കാരണം മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിലും കുറവുണ്ടായി. പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, ഒഡീഷ, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ മത്സ്യലഭ്യത കൂടിയപ്പോൾ കേരളത്തിന് പുറമെ, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ ലഭ്യത കുറഞ്ഞു. കഴിഞ്ഞ വർഷം രാജ്യത്താകെ ലാൻഡിംഗ് സെന്ററുകളിൽ വിറ്റഴിക്കപ്പെട്ടത് 60,881 കോടി രൂപയുടെ മത്സ്യമാണ്. മുൻവർഷത്തേക്കാൾ 15.6 ശതമാനമാണ് വർധനവ്.

കേരളത്തിൽ 12,387 കോടി രൂപയുടെ മത്സ്യമാണ് ലാൻഡിംഗ് സെന്ററുകളിൽ വിറ്റത്. 2.35 ശതമാനത്തിന്റെ വർധനവുണ്ട്. ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ 92,356 കോടി രൂപയുടെ മീനാണ് രാജ്യത്താകെ വിൽപന നടത്തിയത് (വർധനവ് 15%). കേരളത്തിൽ 17,515 കോടി രൂപയുടെ മീൻ ചില്ലറ വ്യാപാരത്തിലൂടെ വിൽപന നടത്തി. വർധനവ് 18.97 ശതമാനം.

ലാൻഡിംഗ് സെന്ററുകളിൽ ഒരു കിലോ മീനിന് 12.2 ശതമാനം കൂടി ശരാശരി വില 170.5 രൂപയും ചില്ലറ വ്യാപാരത്തിൽ 12 ശതമാനം കൂടി 258 രൂപയും ലഭിച്ചു. സിഎംഎഫ്ആർഐയിലെ ഫിഷറി റിസോഴ്സസ് അസസ്മെന്റ് വിഭാഗമാണ് കണക്കുകൾ തയ്യാറാക്കിയത്. ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ, ഡോ ടി വി സത്യാനന്ദൻ, ഡോ പ്രതിഭ രോഹിത്, ഡോ പി യു സക്കറിയ, ഡോ പി ലക്ഷ്മിലത, ഡോ ഇ എം അബ്ദുസ്സമദ്, ഡോ ജോസിലിൻ ജോസ്, ഡോ ആർ നാരായണകുമാർ, ഡോ സി രാമചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Newsdesk

Recent Posts

ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ

വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിച്ച് എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ  പ്രധാന അണിയറ പ്രവർത്തകരെ…

11 hours ago

ഇന്ധന നികുതി ഇളവുകൾ തുടരുമോ? തീരുമാനം രണ്ടാഴ്ചയ്ക്കുള്ളിൽ

പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറയ്ക്കാൻ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ഇന്ധന എക്സൈസ് നികുതി ഇളവുകൾ ജൂലൈയ്ക്ക് ശേഷവും തുടരുമോ എന്ന…

12 hours ago

16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്താൻ ബ്രിട്ടൻ

16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന നടപടിയുമായി ബ്രിട്ടൻ. കുട്ടികളുടെ സന്തോഷത്തെയും മാനസികാരോഗ്യത്തെയും സോഷ്യൽ മീഡിയ…

14 hours ago

Aquina K. Abse Wins National Spell Bee Second Prize, Brings Pride to School and Community

Sree Narayana Public School Student Receives ₹20,000 Cash Award, Memento and Certificate at Orchid Spell…

16 hours ago

സ്ലൈഗോ ഇന്ത്യൻ അസോസിയേഷൻ ഇരുപതാം വർഷത്തിലേക്ക്; നൈനാൻ തോമസ് പുതിയ പ്രസിഡന്റ്, മേബിൾ ജോർജ് സെക്രട്ടറി

സ്ലൈഗോ/അയർലൻഡ്: ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോ ഇരുപതാം വർഷത്തിലേക്ക് കടക്കുന്നു .പുതിയ പ്രസിഡന്റ് ആയി നൈനാൻ തോമസിനേയും സെക്രട്ടറിയായി മേബിൾ…

17 hours ago

കേരളത്തിൽ കെഎസ്ആർടിസി സൗജന്യ യാത്ര പദ്ധതി പ്രിയദർശിനിക്ക് തുടക്കമായി

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൗജന്യ യാത്ര പദ്ധതി പ്രിയദർശിനിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ…

19 hours ago