ദുബായ്: കാർഗോ സ്ഥാപനത്തിന്റെ വെയർഹൗസ് അഗ്നിക്കിരയായതോടെ ചാമ്പലായത് ഒട്ടേറെ മലയാളികളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റൂബി കാർഗോയുടെ ഉമ്മു റമൂലിലെ വെയർഹൗസാണ് കത്തിയമർന്നത്. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ നാട്ടിലേയ്ക്ക് അയക്കാൻ ഏൽപിച്ച വിലപിടിപ്പുള്ള സാധനങ്ങൾ പൂർണമായും കത്തിനശിച്ചു.
ഇൗ മാസം ആറിന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അഗ്നിബാധ. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനയും സിവിൽഡിഫൻസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. കോഴിക്കോട് സ്വദേശി രഘുനാഥിന്റെ ഉടമസ്ഥതയിലുള്ളതാണ് റൂബി കാർഗോ കമ്പനി. കോവിഡ് 19 കാലത്ത് ദുരിതത്തിലായി നാട്ടിലേയ്ക്ക് മടങ്ങുന്നതിനാൽ പലരും തങ്ങളുടെ സാധനങ്ങൾ ഭൂരിഭാഗവും കാർഗോ കമ്പനിയെ ഏൽപിച്ച് കുറഞ്ഞ ലഗേജുമായാണ് വിമാനം കയറിയത്. എന്നാൽ, വെയർഹൗസ് അഗ്നിക്കിരയായതും തങ്ങളുടെ സാധനങ്ങളെല്ലാം കത്തിച്ചാമ്പലായതും ഇടപാടുകാർ അറിയുന്നത് ദിവസങ്ങൾ കഴിഞ്ഞാണ്.
തങ്ങളുടെ സാധനങ്ങൾ എവിടെ വരെയെത്തി എന്ന് പലരും വിളിച്ച് അന്വേഷിച്ചപ്പോൾ, വെയർ ഹൗസ് തീ പിടിച്ച കാര്യം ജീവനക്കാർ അറിയിക്കുകയായിരുന്നു. വിലമതിക്കാനാകാത്ത സാധനങ്ങള്‍ പലതുമാണ് കത്തിയമർന്നതെങ്കിലും, തങ്ങൾക്ക് തക്ക നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ഇടപാടുകാരുടെ ആവശ്യം. ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. സംഭവം നടന്ന് ദിവസങ്ങളായെങ്കിലും കാർഗോ കമ്പനി അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണമൊന്നും ഇല്ലാത്തതിൽ എല്ലാവരും കടുത്ത അമർഷത്തിലാണ്. നഷ്‌ടപരിഹാരം നേടിയെടുക്കുന്നതിനായി പോരാടാൻ ഇടപാടുകാർ ചേർന്ന് വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. നമ്പർ: +91 94470 74603.
നഷ്ടമായത് ഒട്ടേറെ പേരുടെ സ്വപ്നങ്ങൾ
പ്രവാസി ജീവിതം മതിയാക്കിയും ജോലി നഷ്ടപ്പെട്ടും നാട്ടിലേയ്ക്ക് തിരിച്ചുപോകുന്നവരും സാധാരണക്കാരും അടക്കം ഒട്ടേറെ പേരുടെ വിലപിടിപ്പുള്ള സാധനങ്ങളാണ് വെയർഹൗസ് കത്തിയമർന്നതോടെ ഇല്ലാണ്ടായത്. വർഷങ്ങളായി താൻ ശേഖരിച്ചുവച്ച വിലപിടിപ്പുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളടക്കം ഒരു ലക്ഷത്തിലേറെ ദിർഹമിന്റെ സാധനങ്ങൾ നഷ്ടപ്പെട്ടതായി ദുബായിൽ ഇംഗ്ലീഷ് പത്രത്തിൽ ആർട്ടിസ്റ്റായിരുന്ന പാലക്കാട് കണ്ണാടി സ്വദേശി സന്തോഷ് കുമാർ മനോരമ ഒാൺലൈനിനോട് പറഞ്ഞു.
ജോലി മതിയാക്കി നാട്ടിലേയ്ക്ക് പോകുന്നതിനാലാണ് സന്തോഷ് കുമാർ സാധനങ്ങൾ റൂബി കാർഗോയെ ഏൽപിച്ചത്. കഴിഞ്ഞ 12 വർഷമായി യുഎഇയിൽ പ്രവാസിയായ ഇദ്ദേഹം 2008 മുതൽ ശേഖരിച്ച അപൂർവ വസ്തുക്കളും കൂട്ടത്തിലുണ്ടായിരുന്നു. ലോകത്തെ മികച്ച ബ്രാൻഡുകളുടെ നൂതന ഹോം തിയറ്റർ സ്പീക്കറുകള്‍, അധ്യാധുനിക ഡിഎൽഎൽആർ ക്യാമറകൾ, ലാപ്ടോപ് തുടങ്ങിയവയും നഷ്ടപ്പെട്ടു. ചിത്രരചനയ്ക്കും മറ്റും ഉപയോഗിക്കുന്ന വിലകൂടിയ ഉപകരണങ്ങളും കത്തിച്ചാമ്പലായി. കൂടാതെ, വിലപ്പെട്ട ചിലരേഖകളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടു. പണം കൊടുത്താൽ പോലും തിരിച്ചുകിട്ടാത്ത വിലമതിക്കാനാകാത്ത വസ്തുക്കൾ നഷ്ടപ്പെട്ടതിന്റെ ആഗാധത്തിൽ നിന്ന് താനിപ്പോഴും മോചിതനായിട്ടില്ലെന്ന് ജൂൺ 30ന് നാട്ടിൽ പോയ സന്തോഷ് കുമാർ കൂട്ടിച്ചേർത്തു.
ജോലി നഷ്ടമായി; ഇപ്പോൾ പ്രിയപ്പെട്ടതും
ദുബായിൽ മെക്കാനിക്കൽ എൻജിനീയറായിരുന്ന തൃശൂർ ഗുരുവായൂര്‍ പെരുങ്ങോട്ടുകര സ്വദേശി ഷിബിൻ ജോലി നഷ്ടമായി നാട്ടിലേയ്ക്ക് പോകുന്നതിനാലാണ് സാധനങ്ങളെല്ലാം കാർഗോയിൽ അയക്കാൻ തീരുമാനിച്ചത്. താമസ സ്ഥലത്തുണ്ടായിരുന്ന മിക്ക സാധനങ്ങളും നാട്ടിലെത്തിക്കാൻ ഏൽപിച്ചിരുന്നു. തുടർന്ന് ഷിബിനും കുടുംബവും നാട്ടിലേയ്ക്ക് പോയി.
ദുബായിൽ ഉള്ള ഭാര്യാപിതാവ് ശശിധരൻ ആലുക്കാലാണ് ഇപ്പോൾ കാർഗോ കമ്പനിയുമായി ബന്ധപ്പെടുന്നത്. ഷാർജയിലെ ശാഖ മുഖേനയാണ് സാധനങ്ങൾ അയച്ചത്. എന്നാൽ, ഇവിടെ ചെന്നപ്പോൾ കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ഇദ്ദേഹം പരാതിപ്പെട്ടു. ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണ് കമ്പനി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. വെയർഹൗസിൽ അഗ്നിബാധയുണ്ടായി സാധനങ്ങളെല്ലാം നഷ്ടമായ വിവരം വിളിച്ചറിയിക്കാൻ പോലും കാര്യക്ഷമത കാട്ടിയില്ല. പിന്നീട്, അയച്ച സാധനങ്ങളെക്കുറിച്ചറിയാൻ ഷാർജ ശാഖയിൽ ചെന്നപ്പോഴാണ് തീ പിടിച്ച കാര്യവും മറ്റും വെളിപ്പെടുത്തുന്നത്. ഏറെ നിർബന്ധിച്ചപ്പോഴാണ് ഇക്കാര്യം വിശദീകരിച്ച് ഇ–മെയിൽ അയക്കാൻ പോലും തയ്യാറായതെന്നും ശശിധരൻ ആരോപിച്ചു.
പത്തനംതിട്ട സ്വദേശി അൻസാർ മുഹമ്മദും ജോലി നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങുന്നതിനാലാണ് ഉള്ള സാധനങ്ങളെല്ലാം നാട്ടിലെത്തിക്കാൻ കാർഗോയെ ഏൽപിച്ചത്. കുടുംബം നേരത്തെ നാട്ടിലെത്തിയിരുന്നു. പുതുതായി നിർമിച്ച വീട്ടിലേയ്ക്കുള്ള ഫർണിച്ചറുകളും ടെലിവിഷൻ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ അടക്കമുള്ള വിലകൂടിയ വീട്ടുപകരണങ്ങളും കാർഗോ വഴി അയക്കാൻ നൽകി. മക്കളുടെ സ്കൂൾ സർടിഫിക്കറ്റുകളും മറ്റും കത്തിച്ചാമ്പലായി. കതനിക്ക് ഏഴ് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നും ഇനിയെന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണെന്നും കഴിഞ്ഞ 14 വർഷമായി ദുബായിൽ അക്കൗണ്ടന്റായിരുന്ന അൻസാർ മുഹമ്മദ് പറഞ്ഞു. വെയർഹൗസ് അഗ്നിക്കിരയായ കാര്യം കുറേ നാളുകൾക്ക് ശേഷം കാർഗോയുടെ കാര്യം അറിയാൻ വിളിച്ചപ്പോഴാണ് ജീവനക്കാർ പറയുന്നത്. ആകെ 4,700 ദിർഹം നൽകിയാണ് സാധനങ്ങൾ അയച്ചത്.
പൊലീസ് അന്വേഷണം നടക്കുന്നു; പരിഹാരം കാണും
അഗ്നിബാധയിൽ വെയർഹൗസ് കത്തിയമർന്നതിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണം നടന്നുവരികയാണെന്നും റിപ്പോർട് ലഭിച്ചാലുടൻ നഷ്ടപരിഹാരം നൽകുന്നതടക്കമുള്ള പരിഹാരം തീരുമാനിക്കുമെന്നും റൂബി കാർഗോ അധികൃതർ മനോരമ ഒാൺലൈനിനോട് പറഞ്ഞു. പലരുടെയും വിലപിടിപ്പുള്ള സാധനങ്ങളാണ് നഷ്ടമായതെന്ന് അറിയാം. എന്നാൽ ആരും ആശങ്കപ്പെടേണ്ടതില്ല. തക്കതായ പരിഹാരം കാണുമെന്നും വ്യക്തമാക്കി.
ഇന്ധന എക്സൈസ് തീരുവയിൽ നൽകിയ ഇളവ് സെപ്റ്റംബർ 1 വരെ നീട്ടാനുള്ള സർക്കാർ തീരുമാനം പുതിയ ഇന്ധന പ്രതിഷേധങ്ങൾ ഭയന്നെടുത്തതല്ലെന്ന്…
അയർലണ്ടിലെ എല്ലാ എടിഎമ്മുകളുടെയും (ATM) പണസേവന കേന്ദ്രങ്ങളുടെയും (Cash Service Points) സ്ഥാനം പൊതുജനങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന പുതിയ…
യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്ന് അയർലണ്ടിലേക്ക് എത്തുന്ന ഓൺലൈൻ വാങ്ങലുകൾക്ക് ജൂലൈ 1 മുതൽ പുതിയ കസ്റ്റംസ് ചാർജുകൾ നിലവിൽ…
അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നായ മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് – ഉത്സവ് 2026 ജൂലൈ 4-ന്…
ദമ്മാം: വായനാദിനത്തിൽ മലയാള ചലച്ചിത്ര ഗാനരചനാ രംഗത്തെ അതുല്യപ്രതിഭ ഷിബു ചക്രവർത്തിക്കൊപ്പം മലയാളി സമാജം ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം. ഷിബു ചക്രവർത്തിയോടൊത്ത് പാട്ടോരത്ത്’…
ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…