Categories: Top Stories

അറയ്ക്കൽ കൊട്ടാരത്തിലെ രാജകുമാരൻ ജോയ് അറയ്ക്കലിന്റെ ജീവിതകഥ

ദുബായ്: കോവിഡ് മഹാമാരിക്കാലത്ത്, അടുത്തിടെ യുഎഇയിൽ രണ്ട് മലയാളികള്‍ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി. ആദ്യത്തെ സംഭവം ജബൽ അലിയിലെ ലേബർ ക്യാംപിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ടാമത്തേത് ബിസിനസ് ബേയിലും. കൊല്ലം പ്രാക്കുളം സ്വദേശി അശോക് കുമാർ(37) കോവിഡ് ഭീതി മൂലമാണ് ജീവിതം അവസാനിപ്പിച്ചത്. രണ്ടാമത്തെ വ്യക്തി, യുഎഇയിൽ ബിസിനസ് സാമ്രാജ്യത്തിനുടമ വയനാട് മാനന്തവാടി സ്വദേശി ജോയ് അറയ്ക്കൽ (54). ബിസിനസ് രംഗത്തെ പ്രതിസന്ധിമൂലമാണ് ഇദ്ദേഹം മരണത്തിലേയ്ക്ക് എടുത്തുചാടിയത്. രണ്ട് മരണവും ഗൾഫ് മലയാളികളിലുണ്ടാക്കിയ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല.

ദുബായ് ആസ്ഥാനമായുള്ള ഇന്നോവ ഗ്രൂപ്പ് ഒാഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടറായ ജോയ് അറയ്ക്കലിന്റെ മരണം ബിസിനസ് പ്രതിസന്ധിമൂലമാണെന്നാണ് പൊലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോടികളുടെ സമ്പത്തുള്ളയാളും സ്വന്തം നാട്ടിലും യുഎഇയിലും ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി പ്രശസ്തനുമായ ജോയ് അറയ്ക്കൽ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേയ്ക്ക് കുതിക്കുന്നതിനിടെ ഏപ്രിൽ 23ന് എല്ലാം അവസാനിപ്പിച്ച് മടങ്ങിയതെന്തിനാണ്?. അദ്ദേഹത്തെ അറിയുന്നവരുടെ മുന്നിൽ ഇപ്പോഴും ഉയർന്നുനിൽക്കുന്ന ചോദ്യമാണിത്. അവരൊന്നും സ്വപ്നത്തിൽപോലും കാണാത്ത തരം മരണം വരിച്ച് എന്തിനാണ് ജോയ് ഇൗ കടുംകൈ ചെയ്തത് ?. മാനന്തവാടി കണിയാരം സെന്റ് ജോസഫ് കത്തീഡ്രൽ പള്ളി സെമിത്തേരിയിലെ ആറടി മണ്ണിൽ ജോയ് അറയ്ക്കൽ ഒടുങ്ങിയെങ്കിലും, മലയാളികളുടെ മുൻപിൽ ആ മരണം ഒരു സമസ്യയായി തന്നെ അവശേഷിക്കുന്നു. ഇതിനിടെ പിതാവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മകൻ അരുൺ ജോയ് ബർ ദുബായ് പൊലീസിൽ പരാതിപ്പെട്ടതോടെ ഇൗ മരണത്തിന് കൂടുതൽ ശ്രദ്ധ കൈവന്നിരിക്കുകയാണ്. ആരാണ് ജോയ് അറയ്ക്കൽ? അദ്ദേഹത്തിന്റെ ജീവിതമാണ് ചുവടെ പറയുന്നത്.

ചെറുപ്പത്തിലേ ബിസിനസ് രംഗത്തോട് പ്രിയം

1966ൽ വയനാട് മാനന്തവാടിയിൽ ഉലഹന്നാൻ–പരേതയായ ത്രേസ്യ ദമ്പതികളുടെ മകനായി ജനിച്ച ജോയ് അറക്കലിന്റെ പിതാവും ബിസിനസുകാരനായിരുന്നു. സഹോദരൻ ജോണി അറയ്ക്കലും കേരളത്തിൽ ബിസിനസുകാരൻ തന്നെ. വയനാട്ടിൽ സ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജോയ് പിന്നീട് എംകോമും സിഎ ഇന്ററും പാസായി. ചെറുപ്പത്തിലേ ബിസിനസ് മേഖലയിലയോടായിരുന്നു കമ്പം. ആദ്യമായി ചെയ്ത ബിസിനസ് തേയിലയും കുരുമുളകും. കുട്ടിക്കാലം തൊട്ടേ ഇവയെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നതിനാൽ ജോയിക്ക് ബിസിനസിൽ ഉയർച്ചയുണ്ടാകാൻ ഏറെ കാത്തിരിക്കേണ്ടി വന്നില്ല. ഇദ്ദേഹത്തിന്റെ പിതാവും സുഗന്ധവ്യജ്ഞന ബിസിനസിൽ തുടങ്ങി മറ്റു ബിസിനസുകളിലേയ്ക്ക് തിരിഞ്ഞ വ്യക്തിയാണ്.

ബിസിനസ് സാമ്രാജ്യം ലക്ഷ്യമിട്ട് യുഎഇയിലേയ്ക്ക്

തന്റെ ജീവിതാഭിലാഷമായ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജോയ് അറയ്ക്കൽ 1997ൽ യുഎഇയിലെത്തിയത്. ആത്മാർഥമായ കഠിനപ്രയത്നം കൊണ്ട് ആഗ്രഹങ്ങൾ ഒന്നൊന്നായി പൂർത്തീകരിച്ചു. ക്രൂഡ് ഓയിൽ വ്യാപാരം, പെട്രോ കെമിക്കൽ ഉൽപ്പന്നങ്ങളുടെ നിർമാണം, വലിയ എണ്ണ ടാങ്ക് ക്ലീനിങ് സർവീസസ്, അഗ്രോഫാമിങ് എന്നിവയിലാണ് ആദ്യം ശ്രദ്ധ പതിപ്പിച്ചത്. ഇതിനു പുറമെ യുഎഇയുടെ മൊബൈൽ സേവന ദാതാക്കളായ എത്തിസലാത്തിന്റെ പ്രധാന കരാറുകൾ ചെയ്തിരുന്നത് അദ്ദേഹത്തിന്റെ കമ്പനിയായിരുന്നു. ഹംറിയ ഫ്രീസോൺ മേഖലിയിൽ ഉടൻ തന്നെ എണ്ണശുദ്ധീകരണ കമ്പനി പൂർത്തിയാകാനിരിക്കെയാണ് മരണം വരിച്ചത്.

കപ്പൽ ജോയി

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ എണ്ണ ടാങ്ക് ശുദ്ധീകരണ സ്റ്റേഷനും ജോയിയുടേതായിരുന്നു. 2500 ടാങ്കുകൾ കഴുകാൻ വരെ ശേഷിയുള്ള കമ്പനിയാണ് ഡിഐസിയിലുള്ളത്. ജറഫ് ഫ്രീസോൺ മേഖലയിലുള്ള കമ്പനിയിൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളാണ് നിർമിക്കുന്നത്. ഏതാനും വർഷം മുൻപ് കപ്പൽ വാങ്ങിയതോടെ ‘കപ്പൽ ജോയി’ എന്ന് അറിയപ്പെട്ടു തുടങ്ങി. 500 മെട്രിക് ടണ്ണിന്റെ കപ്പൽ പക്ഷേ, 2 വർഷം മുൻപ് കൈമാറി. ജിസിസിയിലെ വിവിധ രാജ്യങ്ങളിലും, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലും ഓഫിസുകൾ ഉണ്ടായിരുന്നു. ആഫ്രിക്കയിൽ ലുബ്രിക്കറ്റ് ഓയിൽ രംഗത്തെ പ്രധാന സാന്നിധ്യമായിരുന്നു. 2 ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു.

മികച്ച സംരഭകനുള്ള യുഎഇ അവാർഡ്

മികച്ച സംരംഭകനുള്ള യുഎഇ സർക്കാരിന്റെ അവാർഡ് 2018ൽ ലഭിച്ചിരുന്നു. ഹംറിയ ഫ്രീസോൺ കമ്പനി തുടങ്ങിയതിനായിരുന്നു പുരസ്കാരം. ഒരു മാസത്തിനുള്ളിൽ കമ്പനിയുടെ ആദ്യഘട്ട ഉത്പാദനം തുടങ്ങാനിരുന്നതാണ്. കൂടാതെ, കേരള മുഖ്യമന്ത്രിയിൽ നിന്ന് മികച്ച വ്യവസായിക്കുള്ള ലൈഫ് ടൈം അചീവ് മെന്റ് അവാർഡും സ്വന്തമാക്കി. വൻകിട നിക്ഷേപകർക്ക് യുഎഇ സർക്കാർ നൽകുന്ന 10 വർഷത്തേയ്ക്കുള്ള ഗോൾഡ് കാർഡ് വീസയും ലഭിച്ചിട്ടുണ്ട്.

അറയ്ക്കൽ കൊട്ടാരത്തിലെ രാജകുമാരൻ

തന്റെ വിജയത്തിന്റെ തെളിവായി ഒരു കൊട്ടാരം പണിയണമെന്ന ആഗ്രഹമായിരുന്നു മാനന്തവാടിയിലെ അറയ്ക്കൽ കൊട്ടാരം യാഥാർഥ്യമായതിന് പിന്നിൽ. നാല് ഏക്കർ സ്ഥലത്ത് 45,000 ചതുരശ്ര അടി വിസ്തീർണത്തിൽ സ്ഥിതിചെയ്യുന്ന ഇൗ ഭവനം കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടുകളിലൊന്നാണ്. 2018 ഡിസംബർ 29ന് ഉദ്ഘാടനം ചെയ്ത ഇൗ വീട്ടിൽ മാതാപിതാക്കളും സഹോദരനും കുടുംബവുമാണ് താമസിക്കുന്നത്.

ജൈവ കൃഷിയിൽ തത്പരൻ; പാവങ്ങളുടെ അത്താണി

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ജോയ് പാവങ്ങളുടെ അത്താണിയായിയിരുന്നു. മാതാവിന്റെ ഓർമയ്ക്ക് നാട്ടിലെ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് ഭവനിർമാണ പദ്ധതിക്ക് രണ്ടരയേക്കർ ഭൂമിയും അദ്ദേഹം ദാനം ചെയ്തിരുന്നു. ഇതു കൂടാതെ ദുബായിലും നാട്ടിലും വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്ന് സഹായം നൽകിയിരുന്നു. വളരെ സൗമ്യനായിരുന്ന ജോയി ജീവനക്കാരോടും ഏറെ സ്നേഹത്തോടെ പെരുമാറിയിരുന്ന വ്യക്തിയായിരുന്നു. ഭാര്യ സെലിൻ മക്കളായ അരുൺ, ആഷ് ലി എന്നിവർക്കൊപ്പം ജുമൈറയിലായിരുന്നു താമസം.

ഹംറിയ റിഫൈനറിക്ക് ഏറെ പ്രത്യേകതകൾ

ജോയിയുടെ സ്വപ്നപദ്ധതിയുമായിരുന്നു ഏറെ പ്രത്യേകതകളോടെ ഷാർജ ഹംറിയ ഫ്രീസോണിൽ കമ്പനി സ്ഥാപിക്കാനിരുന്ന റിഫൈനറി. . യുഎഇയിൽത്തന്നെ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ പദ്ധതി ഇതാണെന്നും അറിയുന്നു. ബ്ലൂ റെവലൂഷൻ എന്നറിയപ്പെടുന്ന രീതിയിൽ പെട്രോളിയത്തിന്റെ ഉപഉൽപ്പന്നമായി അവസാനം ജലം തന്നെ ഉത്പാദിപ്പിക്കുന്ന രീതിയാണിത്. ഊർജ സ്രോതസ്സ് പ്രകൃതിയിലേക്കു തന്നെ മടക്കി നൽകുന്ന ആധുനിക സാങ്കേതിക വിദ്യയാണിത്. ഇതിലെ ജലം കൊണ്ട് മീൻ വളർത്തൽ വരെ നടത്തുന്ന രീതിയിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്.

220 ദശലക്ഷം ദിർഹം ചെലവിൽ നിർമിക്കുന്ന പദ്ധതി ആറു വർഷം മുമ്പാണ് ആരംഭിച്ചത്. ഇതിന്റെ പ്രോജക്ട് ഡയറക്ടറെ ജോയി തന്നെയാണ് നിയമിച്ചത്. നൂറു കോടി ദിർഹം വിറ്റുവരവുള്ള ഇന്നോവ ഗ്രൂപ്പിനെ സംബന്ധിച്ച് ഈ പദ്ധതി പൂർത്തിയായാൽ കമ്പനി മാത്രമല്ല ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ജോയി തന്നെ മറ്റൊരു തലത്തിലേക്കു വളരും എന്ന് കരുതിയിരുന്നു. വമ്പൻ കമ്പനികളിൽ ചിലതും ഇതുപോലെ പദ്ധതികൾ ചെയ്യുന്നുണ്ടെങ്കിലും അതിന്റെ മൂന്നിലൊന്ന് സ്ഥലത്തും ചുരുങ്ങിയ ചെലവിലും ഈ പദ്ധതി പൂർത്തിയാക്കുന്നു എന്നതായിരുന്നു മറ്റൊരു പ്രത്യേകത.

ഈ പദ്ധതിക്കാണ് ജോയിക്ക് 2018 ഏറ്റവും നല്ല സംരംഭകനുള്ള യുഎഇ അവാർഡും കിട്ടിയത്. അതു കൊണ്ടു തന്നെ ഏറെ വൈകാരികത ഈ പദ്ധതിയുമായി ജോയിക്കുണ്ടായിരുന്നു. അതിന്റെ പൂർത്തീകരണം നീണ്ടുപോകുന്നതിൽ ഏറെ മനഃപ്രയാസമുണ്ടായിരുന്നതായും പറയുന്നു. ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നും ഇതിനുള്ള യന്ത്ര സാമഗ്രികളെല്ലാം എത്തിയിരുന്നെങ്കിലും ഇതിന്റെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മാർച്ചിൽ നടന്നില്ല. ഇത് ജോയിയെ വല്ലാതെ വിഷമിപ്പിച്ചു. പദ്ധതിക്ക് കൂടുതൽ പണം അനുവദിക്കാനുള്ള തീരുമാനത്തിലുമായിരുന്നു കമ്പനി ഡയറക്ടർ ബോർഡ്.

മരണത്തിന് പിന്നിലെ ചുരുളഴിയണം

ജോയ് അറയ്ക്കലിന്റെ മരണവുമായി ബന്ധപ്പെട്ട് യഥാർഥ കാരണങ്ങളുടെ ചുരുളഴിക്കാനാണ് മകൻ ബർ ദുബായ് പൊലീസിൽ പരാതിപ്പെട്ടത്. കമ്പനിയിലെ പ്രോജക്ട ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. ഹംറിയ ഫ്രീസോണിൽ ജോയ് എംഡിയായിരുന്ന ഇന്നോവ ഗ്രൂപ്പ് സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലിൽ മനംനൊന്താണ് ജോയ് ആത്മഹത്യ ചെയ്തതെന്നാണ് പരാതിയിലുള്ളതെന്നാണ് വിവരം. വരും ദിവസങ്ങളിൽ ഇതിന്റെ അന്വേഷണവും നടക്കും. കനേഡിയൻ പൌരത്വമുള്ള ലബനൻ സ്വദേശിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കമ്പനിയും വരുംദിവസങ്ങളിൽ ഇദ്ദേഹത്തിന്റെ വിശദീകരണവും കേൾക്കും. തുടർന്നാവും നടപടികൾ സ്വീകരിക്കുക. മലയാളികൾക്ക് അഭിമാനമായ പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ അപമൃത്യുവിന്റെ യഥാർഥ കാരണം അറിയാൻ ഗൾഫിലെ മലയാളികൾക്കൊപ്പം കേരളത്തിലും ഏറെ പേർ കാത്തിരിക്കുന്നു.


Newsdesk

Recent Posts

രോഗികളെ പരിചരിക്കുന്നതിൽ ഗുരുതര വീഴ്ച: വിദേശ നഴ്സിന്റെ രജിസ്ട്രേഷൻ അയർലണ്ട് ഹൈക്കോടതി റദ്ദാക്കി

രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രൊഫഷണൽ വീഴ്ചകളും മോശം പെരുമാറ്റവും കണ്ടെത്തിയതിനെ തുടർന്ന് വിദേശ നഴ്സിന്റെ രജിസ്ട്രേഷൻ അയർലണ്ട് ഹൈക്കോടതി…

21 hours ago

കാനഡയിലെ ടെക് കമ്പനിയായ OpenText അയർലണ്ടിൽ 400 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും

കാനഡ ആസ്ഥാനമായ പ്രമുഖ സാങ്കേതിക കമ്പനിയായ OpenText അയർലണ്ടിൽ വൻ നിക്ഷേപം പ്രഖ്യാപിച്ചു. കോർക്കിലും ഗാൽവേയിലുമുള്ള കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി…

21 hours ago

BEAUTY PAGEANT WITH A CAUSE – 26 CONTESTANTS FROM 7 NATIONS UNITE TO PROMOTE THE TRUTH ABOUT DRUGS

Dublin, Ireland: The Miss & Mrs Cross Continent Beauty Pageant will be taking place on…

1 day ago

‘ഉയിർ’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനംചെയ്തു

എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ സെക്കൻ്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോഷൻ മാത്യു, ബൈജു സന്തോഷ്…

1 day ago

ഓർമ്മപ്പൂക്കൾ; ചിരിയുടെ വെളിച്ചം മായാതെ, ഓർമ്മകളിൽ ഇന്നും ജീവിക്കുന്ന എന്റെ ‘കുഞ്ചാച്ച’ – സണ്ണി മാളിയേക്കൽ

വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും…

2 days ago

മെംഫിസ് സുരക്ഷാ ദൗത്യത്തിൽ വൻ വിജയം; പതിനായിരത്തിലധികം ക്രിമിനലുകൾ പിടിയിൽ, 1700-ലധികം തോക്കുകൾ പിടിച്ചെടുത്തു

മെംഫിസ്: അമേരിക്കയിലെ മെംഫിസ് നഗരത്തിൽ തെരുവ് കുറ്റകൃത്യങ്ങളും അക്രമങ്ങളും അടിച്ചമർത്താനായി രൂപീകരിച്ച 'മെംഫിസ് സേഫ് ടാസ്‌ക് ഫോഴ്‌സ്'  ചരിത്രപരമായ നേട്ടത്തിലേക്ക്.…

2 days ago