ന്യൂഡൽഹി: സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ ഭാഗത്തുള്ള ദൗലത് ബേഗ് ഓൾഡിയോടു (ഡിബിഒ) ചേർന്നുള്ള അതിർത്തി മേഖലകളിലും തർക്കമുന്നയിച്ച് ചൈന. ഇവിടെ 10, 13 പട്രോളിങ് പോയിന്റുകൾക്കിടയിൽ ഇന്ത്യൻ സേനാംഗങ്ങളുടെ പട്രോളിങ് ചൈനീസ് സേന തടസ്സപ്പെടുത്താൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.ഇന്ത്യൻ സൈന്യം ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
യുദ്ധവിമാനങ്ങൾക്കിറങ്ങാൻ കഴിയുന്ന എയർസ്ട്രിപ് സ്ഥിതി ചെയ്യുന്ന ഡിബിഒ, അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ സേനാ നടപടികളിലെ അവിഭാജ്യ ഘടകമാണ്. കാരക്കോറം മേഖലയിലേക്കു കടന്നുകയറാനുള്ള ചൈനയുടെ ശ്രമമാണു ഡിബിഒയിലെ തർക്കങ്ങളെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പാംഗോങ് മലനിരകൾ, ഗൽവാൻ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിലെ സംഘർഷങ്ങൾക്കു പിന്നാലെയാണു മറ്റൊരിടത്തു കൂടി കടന്നുകയറാനുള്ള ചൈനയുടെ ശ്രമം. അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ യുദ്ധവിമാനങ്ങളും മിസൈൽ പ്രതിരോധ യൂണിറ്റുകളും ചൈന സജ്ജമാക്കിയിട്ടുണ്ട്. ചൈനീസ് യുദ്ധവിമാനങ്ങളുടെ നിരീക്ഷണ പറക്കൽ വർധിച്ചതായി സേനാ വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യൻ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ലഡാക്ക് മേഖലയിൽ നിരീക്ഷണ പറക്കൽ നടത്തുന്നുണ്ട്.
ലഡാക്കിലെ ഇന്ത്യ–ചൈന തർക്കത്തിൽ അയവു വരുത്താൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതിനു പിന്നാലെ ഗൽവാന്‍ താഴ്‍വരയിലെ യഥാർഥ നിയന്ത്രണ രേഖയുടെ (എൽഎസി) ഇരുഭാഗങ്ങളിലും ചൈനീസ് കെട്ടിടങ്ങളുള്ളതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. പുതുതായി പുറത്തുവന്ന ഹൈ റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈനീസ് സൈനികരെയും നിർമാണപ്രവർത്തനങ്ങളും കാണാനാകുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.ജൂൺ 15 ന് ഏറ്റുമുട്ടലുണ്ടായെന്നു കരുതുന്ന പട്രോൾ പോയിന്റ് 14 ന് സമീപത്തെ ചിത്രങ്ങളാണു പുറത്തുവന്നത്. മേയ് 22ലെ ഉപഗ്രഹ ചിത്രം പരിശോധിച്ചാൽ ഒരു ടെന്റ് മാത്രമാണു സ്ഥലത്തുള്ളത്.
പട്രോൾ പോയിന്റ് 14 നു ചുറ്റും കയ്യേറ്റം നടന്നിട്ടുള്ളതായാണ് അടയാളങ്ങൾ കാണിക്കുന്നതെന്ന് അഡിഷനൽ സർവേയർ ജനറൽ ഓഫ് ഇന്ത്യ ആയിരുന്ന റിട്ട. മേജർ ജനറൽ രമേഷ് പാദി വ്യക്തമാക്കി. വലിയ വാഹനങ്ങളുടെ സഞ്ചാരവും ചിത്രങ്ങളിൽ കാണാം. പ്രദേശത്തു വിന്യാസം തുടരാന്‍ ചൈനീസ് സൈന്യത്തിന് ഉദ്ദേശമുണ്ടാകാമെന്നും അദ്ദേഹം വിലയിരുത്തി.എൽഎസിക്ക് ഒരു കിലോമീറ്റർ മാത്രം അകലെ ഗൽവാൻ നദിക്കു കുറുകെ ചെറുപാലങ്ങൾ നിർമിച്ചിട്ടുള്ളതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂൺ 16 ലെ ഒരു ഉപഗ്രഹ ചിത്രത്തിൽ ഗൽവാൻ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്താന്‍ ബുൾഡോസർ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ പ്രദേശത്തിനു സമീപത്താണ് ഇപ്പോൾ പാലം ശ്രദ്ധയിൽപെട്ടത്. ജൂൺ 22ന് പകർത്തിയ ചിത്രത്തിൽ പാലത്തിന് അടിയിലൂടെ ഗൽവാൻ നദി വീണ്ടും ഒഴുകി തുടങ്ങിയിട്ടുണ്ട്.
എൽഎസിയിലേക്കുള്ള റോഡിന്റെ വീതിയും ചൈന കൂട്ടിയിട്ടുണ്ട്. എന്നാൽ ഗൽവാനിലെ ഇന്ത്യയുടെ ഭാഗങ്ങളിൽ സമാനമായ നിർമാണ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ല. ഈ പ്രദേശത്തുനിന്നും ഏകദേശം ആറു കിലോമീറ്റർ മാത്രം അകലെ ഇന്ത്യ തന്ത്രപ്രധാനമായ റോഡ് നിർമാണം പൂർത്തിയാക്കിയിരുന്നു. പ്രദേശത്തെ ഇന്ത്യൻ സൈന്യത്തിന്റെ നീക്കത്തിന് റോഡ് ഉപകരിക്കും. ഇതാകാം ചൈനീസ് സൈന്യത്തെ ആശങ്കയിലാഴ്ത്തിയതെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…
വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.…
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന്…