ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം വിജയം. അഞ്ചു തവണ മയക്കുവെടിയേറ്റ അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റും. അരിക്കൊമ്പനെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നതു സംബന്ധിച്ച് നേരത്തേ വ്യക്തതയുണ്ടായിരുന്നില്ല. പെരിയാർ വന്യജീവി സങ്കേതത്തിലേക്കാകും എന്നു സൂചനയുണ്ടായിരുന്നു. ഇതേത്തുടർന്ന് കുമളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ആനയുമായി ലോറി ഇവിടേക്ക് തിരിച്ചു. ലോറിയിൽ കയറ്റിയശേഷം അരിക്കൊമ്പന് ജിപിഎസ് കോളർ ഘടിപ്പിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് ദൗത്യസംഘം ലക്ഷ്യം കണ്ടത്. ദൗത്യത്തിനിടെയെത്തിയ കനത്ത മഴയും കാറ്റും മൂടൽമഞ്ഞും ദൗത്യത്തിന് വെല്ലുവിളിയുയർത്തിയിരുന്നു. മഴ തുടർന്നാൽ അരിക്കൊമ്പൻ മയക്കം വിട്ടേക്കുമെന്നും ആശങ്കയുണ്ടായിരുന്നു. 4 കുങ്കിയാനകളും ചേർന്നാണ് അരിക്കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റിയത്. ആദ്യം ലോറിയിലേക്ക് കയറാൻ അരിക്കൊമ്പൻ വഴങ്ങിയിരുന്നില്ല. മയക്കത്തിലും ആന ശൗര്യം കാട്ടിയിരുന്നു.
ലോറിയിൽ കയറ്റുന്നതിനു മുന്നോടിയായി അരിക്കൊമ്പന്റെ നാലു കാലുകളും വടംകൊണ്ട് ബന്ധിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ പിന്നിൽ നിന്ന് വടം കൊണ്ടു ബന്ധിപ്പിക്കുകയായിരുന്നു. ആദ്യം വടം കൊണ്ട് ബന്ധിപ്പിച്ചെങ്കിലും അരിക്കൊമ്പൻ ഊരിമാറ്റിയിരുന്നു. ആനയുടെ കണ്ണുകൾ കറുത്ത തുണികൊണ്ടു മൂടി. കഴുത്തിൽ കയറിട്ടു. ജിപിഎസ് കോളറും ആനയെ കൊണ്ടുപോകാനുള്ള വാഹനവും നേരത്തേ തന്നെ സ്ഥലത്ത് എത്തിച്ചിരുന്നു. ജെസിബി ഉപയോഗിച്ച് ആന നിൽക്കുന്നിടത്തേക്ക് വഴിയൊരുക്കി. അരിക്കൊമ്പന്റെ മയക്കം കുറയ്ക്കാനായി ഇരുവശത്തുനിന്നും വെള്ളം ഒഴിച്ചു. പാതി മയക്കത്തിലാണ് അരിക്കൊമ്പനെ ലോറിയിൽ കയറ്റേണ്ടത്.
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. ആദ്യ ഡോസ് മയക്കുവെടി വച്ചെങ്കിലും ആന മയങ്ങി തുടങ്ങിയിരുന്നില്ല. തുടർന്ന് രണ്ടാമത്തെ ഡോസ് മയക്കുവെടി വച്ചു. ആദ്യ മയക്കുവെടി 11.54നും രണ്ടാമത്തെ ബൂസ്റ്റർ ഡോസ് 12.43നുമാണ് നൽകിയത്. എന്നിട്ടും ആന മയങ്ങി തുടങ്ങാത്തതിനെ തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും മയക്കുവെടിവച്ചു. 2017ൽ അരിക്കൊമ്പനെ മയക്കുവെടി വച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തുനിന്ന് സിമന്റ് പാലത്തിലെത്തിയതിനു പിന്നാലെയാണ് മയക്കുവെടിവച്ചത്. 301 കോളനിയുടെ സമീപപ്രദേശമായ സിങ്കുകണ്ടത്ത് എത്തിയ ശേഷമാണ് അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തെത്തിയത്. സൂര്യനെല്ലി ഭാഗത്തുനിന്ന് പടക്കംപൊട്ടിച്ചാണ് താഴേക്ക് ഇറക്കിയത്. അരിക്കൊമ്പനെ ഇന്നു തന്നെ പിടികൂടുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചിരുന്നു.
മിഷൻ അരിക്കൊമ്പൻ രണ്ടാം ദിവസമായ ഇന്ന് രാവിലെതന്നെ അരിക്കൊമ്പനെ നിരീക്ഷണ വലയത്തിലാക്കിയിരുന്നു. സിമന്റ് പാലത്തിലേക്ക് അരിക്കൊമ്പനെ എത്തിക്കാനായിരുന്നു ശ്രമം. കുന്നിൽ വച്ച് വെടിവയ്ക്കാൻ അനുയോജ്യമല്ലെന്ന് വനംവകുപ്പ്അറിയിച്ചിരുന്നു. അനുയോജ്യമായ സ്ഥലത്ത് കൊമ്പനെ കിട്ടിയാൽ മയക്കുവെടിവയ്ക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം. അതിനിടെ, മയക്കുവെടിയേറ്റ അരിക്കൊമ്പനു സമീപത്തേക്ക് ചക്കക്കൊമ്പൻ എത്തിയത് ആശങ്കയുണ്ടാക്കി. രാവിലെയും അരിക്കൊമ്പനൊപ്പം ചക്കക്കൊമ്പനെയും കണ്ടിരുന്നു. അരിക്കൊമ്പൻ ദൗത്യത്തിന് തടസ്സമുണ്ടാക്കാതിരിക്കാൻ ചക്കക്കൊമ്പനെയും പ്രത്യേക സംഘം നിരീക്ഷിച്ചിരുന്നു.
രണ്ടു മാസമായി പിടിയാനക്കൂട്ടത്തിനൊപ്പമാണ് അരിക്കൊമ്പനെ കാണാറുള്ളത്. ഇന്നലെപിടിയാനക്കൂട്ടത്തിനൊപ്പം കണ്ട ചക്കക്കൊമ്പനെ അരിക്കൊമ്പനെന്നു തെറ്റിദ്ധരിക്കുകയായിരുന്നു. അരിക്കൊമ്പനെ കണ്ടെത്താൻ പറ്റാതെ വൈകിട്ട് നാലോടെ ഇന്നലത്തെ ദൗത്യം നിർത്തിവച്ചു. പിന്നീടു വൈകിട്ട് ആറോടെ അരിക്കൊമ്പനെ ചിന്നക്കനാൽ ശങ്കരപാണ്ഡ്യമെട്ടിലെ ഇടതൂർന്ന ചോലയ്ക്കുള്ളിലാണു വനംവകുപ്പ് വാച്ചർമാർ കണ്ടെത്തിയത്. ചക്കക്കൊമ്പനെ കണ്ട സിമന്റ് പാലത്തുനിന്ന് കാട്ടിലൂടെ നടന്നാൽ 8 കിലോമീറ്റർ ദൂരത്തിലാണു ശങ്കരപാണ്ഡ്യമെട്ട്. ഇവിടെ നിന്ന് ഇന്നു രാവിലെ പടക്കമെറിഞ്ഞും ശബ്ദമുണ്ടാക്കിയും തുരത്തി പുറത്തിറക്കിയ ശേഷം മയക്കുവെടി വയ്ക്കാനാണു തീരുമാനമെന്ന് മൂന്നാർ ഡിഎഫ്ഒ രമേഷ് ബിഷ്ണോയ് അറിയിച്ചു. ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ 1,2,3 വാർഡുകളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f
ക്രിക്കറ്റ് ലെയിൻസ്റ്റർ ചാമ്പ്യൻഷിപ്പിൽ ഫിംഗ്ലാസ് അണ്ടർ-11 ക്രിക്കറ്റ് ടീം തകർപ്പൻ പ്രകടനത്തോടെ ചാമ്പ്യൻമാരായി. നിർണായക മത്സരത്തിൽ കാസിൽനോക്ക് അണ്ടർ-11 ടീമിനെ…
അയർലണ്ട് സർക്കാർ പൊതുസേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുന്നതിനായി അവതരിപ്പിക്കുന്ന Digital Wallet പദ്ധതിക്കെതിരെ സ്വകാര്യതയും നിയമപരമായ സാധുതയും സംബന്ധിച്ച ആശങ്കകൾ ഉയർന്നു.…
ഡൽഹി: 72-ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി. ഭ്രമയുഗത്തിനാണു അവാർഡ്. മമ്മൂട്ടിയുടെ നാലാമത്തെ ദേശീയ അവാർഡാണിത്. …
അയർലണ്ടിലെ Help-to-Buy (HTB) പദ്ധതിയിലൂടെ 2021-ൽ ലഭിച്ച €30,000 ഗ്രാന്റും പലിശയും ചേർത്ത് €38,186 തിരികെ അടയ്ക്കാൻ, അയർലണ്ട് പ്രവാസിക്ക്…
അയർലണ്ടിൽ വെള്ളിയാഴ്ചയും ചൂടേറിയതും തെളിഞ്ഞതുമായ കാലാവസ്ഥ തുടരും. രാജ്യത്തിന്റെ തെക്ക്, കിഴക്ക്, തെക്കുകിഴക്കൻ മേഖലകളിലാണ് ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടുക.…
DUBLIN: Several members of the Indian community, including Malayalis living in Ireland, have come forward…