ബെയ്ജിംഗ്: കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 1865 കവിഞ്ഞു വെന്നാണ് റിപ്പോര്‍ട്ട്.
ഇതില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും വൈറസ് ബാധയ്ക്ക് ഇപ്പോഴും ശമനം ഉണ്ടായിട്ടില്ലയെന്ന്‍ വ്യക്തമാണ്.
ഇന്നലെ മാത്രം 98 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 72,436 ആയി എന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടും.
ഇതിനിടയില്‍ കൊറോണ വൈറസിനെ ചെറുക്കാന്‍ ചൈനയ്ക്ക് എല്ലാ സഹായവും നല്‍കാമെന്ന് ഇന്ത്യ വാഗ്ദാനം നല്‍കിയിട്ടുണ്ട്. മാത്രമല്ല ചൈനയിലേയ്ക്ക് മെഡിക്കല്‍ സമഗ്രഹികള്‍ ഉടനെ അയക്കുമെന്നും ഇന്ത്യന്‍ സ്ഥാനപതി വിക്രം മിസ്‌രി അറിയിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാസക്കുകളും കൈയുറകളും മറ്റും ആവശ്യമുണ്ടെന്ന്‍ നേരത്തെ ചൈന വ്യക്തമാക്കിയിരുന്നു.
എന്നാല്‍ വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ മൂന്നു ദിവസമായി കുറവുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിശദീകരണം. അതേസമയം ഹുബൈയ് പ്രവിശ്യയിലെ സഞ്ചാര നിയന്ത്രണം സര്‍ക്കാര്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.
കൂടാതെ ഉപയോഗിച്ച നോട്ടുകളും നാണയങ്ങളും വീണ്ടും വിപണിയിലെത്തു മുന്‍പ് അണുവിമുക്തമാക്കുന്നുണ്ടെന്ന് ചൈനീസ് സെൻട്രൽ ബാങ്കും വ്യക്തമാക്കിയിട്ടുണ്ട്.