കോവിഡ് വ്യാപനം ദുരന്തഭൂമിയായി മാറ്റിയിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഓരോദിവസവും ഇവിടെ മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. 
യുഎസിലെ തന്നെ ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആ സാഹചര്യത്തിൽ തന്നെ ഇവിടുത്തെ പല ശവസംസ്കാര കേന്ദ്രങ്ങളും മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. 
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രാജ്യത്ത് 1480 മരണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നാണ് കണക്ക്.

  
ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി കൊറോണ ട്രാക്കർ പ്രകാരം മഹാമാരി ആഗോള തലത്തില്‍ വ്യാപിച്ച ശേഷം ഒരു രാജ്യത്ത് ഒറ്റദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്.  
ഇവരുടെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 7406 ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. രണ്ടരലക്ഷത്തിലേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. 
ഈ അവസ്ഥ തുടർന്നാൽ മരണസംഖ്യ വലിയ തോതിൽ തന്നെ ഉയരുമെന്നാണ് പറയപ്പെടുന്നത്. 
മോർച്ചറികള്‍ അടക്കം മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ പലയിടത്തും രാത്രി വൈകിയും കൂട്ടമായി സംസ്കാരങ്ങൾ നടത്തിയിരുന്നു.
 
                






