വാഷിങ്ടണ്‍: യുഎസ് ക്യാപിറ്റോൾ ആക്രമണത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ശനിയാഴ്ച്ച യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കി. ചരിത്രപരമായ രണ്ടാമത്തെ ഇംപീച്ച്മെന്റ് വിചാരണ വേളയിൽ റിപ്പബ്ലിക്കൻ മെമ്പർമാരുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് മുൻ പ്രസിഡന്റിനെ സെനറ്റ് കുറ്റവിമുക്തനാക്കിയത്.
ജനുവരി ആറിനാണ് ലോകത്തെ ഞെട്ടിച്ച് കൊണ്ട് ക്യാപ്പിറ്റോൾ അതിക്രമം ഉണ്ടായത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 13 നാണ് ഹൗസ് ഓഫ് റെപ്രെസെന്ററ്റീവ്സ് ട്രമ്പിനെ ഇംപീച്ച് ചെയ്‌തത്. ഇതേ തുടർന്ന് ട്രംപിനെ ട്വിറ്റർ വിലക്കിയിരുന്നു. അതേസമയം ട്വിറ്ററിന്റെ വിലക്ക് കഴിഞ്ഞ ദിവസം ആജീവാനന്ത കാലത്തേക്ക് നീട്ടിയതായാണ് റിപ്പോർട്ട്.
ജനുവരി 6ന് പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യു എസ് പാർലമെന്റ് സമ്മേളിക്കുന്നതിനിടയിൽ ആയിരക്കണക്കിന് ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ ടവറിലേക്ക് വൻ സുരക്ഷാവലയം മറികടന്ന് അതിക്രമിച്ചു കയറുകയായിരുന്നു. പ്രക്ഷോഭകാരികളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു സ്ത്രീ ഉൾപ്പടെ 5 പേർ മരിക്കുകയും ചെയ്തിരുന്നു.