gnn24x7

അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുന്നതും കഴിക്കുന്നതും അപകടകരം; ട്രംപിന്റെ നിര്‍ദ്ദേശത്തെ തള്ളി ഡെറ്റോള്‍ നിര്‍മാതാക്കള്‍

0
337
gnn24x7

അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുന്നതും കഴിക്കുന്നതും അപകടകരമാണെന്ന മുന്നറിയിപ്പുമായി ഡെറ്റോള്‍, ലൈസോള്‍ നിര്‍മാതാക്കളായ ആഗോള അണുനാശിനി കമ്പനിയായ റെക്കിറ്റ് ബെന്‍ക്കിസെര്‍. അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുന്നത് കൊവിഡിനെ പ്രതിരോധിക്കാനിടയുണ്ടെന്നും ഇതില്‍ പഠനം നടത്തണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ചതിനു പിന്നാലെയാണ് ബ്രിട്ടീഷ് കമ്പനിയുടെ വിശദീകരണം.

‘ആരോഗ്യ, ശുചിത്വ ഉല്‍പ്പന്നങ്ങളുടെ ആഗോള ദാതാവ് എന്ന നിലയില്‍ ഒരു സാഹചര്യത്തിലും കുത്തിവെപ്പിലൂടെയോ അല്ലാതെയോ അണുനാശിനി ഉല്‍പന്നങ്ങള്‍ മനുഷ്യ ശരീരത്തിലെത്തിക്കരുതെന്ന് ഞങ്ങള്‍ വ്യക്തമാക്കുന്നു. ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാന്‍ നല്‍കിയിട്ടുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങനുസരിച്ചേ ഉപയോഗിക്കാന്‍ പാടുള്ളൂ. പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധരുടെ ഉപദേശ പ്രകാരം കൃത്യമായതും കാലികവുമായ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതില്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്കമ്പനി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ട്രംപ് അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുന്നത് കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞത്. ഒപ്പം അള്‍ട്രാ വയലറ്റ് പ്രകാശ രശ്മികള്‍ ശരീരത്തിലെത്തുന്നതും കൊവിഡിനെ തുരത്താന്‍ സാധ്യതയുണ്ടെന്നും ഇത് സംബന്ധിച്ച് പഠനം നടത്തണമെന്നും ട്രംപ് പറഞ്ഞു. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിലെ കൊവിഡ് ടാസ്‌ക് ഫോഴ്സ്, സര്‍ക്കാര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കെയെയായിരുന്നു ട്രംപിന്റെ പരാമര്‍ശം

ട്രംപിന്റെ നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനവുമായി നിരവധി ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു.

‘ഏതെങ്കിലും തരത്തിലുള്ള ശുദ്ധീകരണ ഉല്‍പന്നങ്ങള്‍ ശരീരത്തില്‍ കുത്തിവെക്കുകയോ ഉള്‍പ്പെടുത്തുകയോ ചെയ്യുക എന്ന ആശയം അപകടകരവും നിരുത്തരവാദപരവുമാണ്. ആളുകള്‍ സ്വയം മരിക്കാന്‍ ഉപയോഗിക്കുന്ന രീതിയാണത്, ശ്വാസകോശ രോഗവിദഗ്ധന്‍ ഡോ.വിന്‍ ഗുപ്ത ബി.ബി.സിയോട് പറഞ്ഞു.

‘ ഒരു ഡോക്ടറെന്ന നിലയില്‍ ശ്വാസകോശത്തിലേക്ക് അണുനാശിനി കുത്തിവെക്കാനോ ശരീരത്തിനുള്ളില്‍ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ ഉപയോഗിക്കാനോ ശുപാര്‍ശ ചെയ്യാന്‍ എനിക്കാവില്ല, ട്രംപിന്റെ മെഡിക്കല്‍ നിര്‍ദ്ദേശം സ്വീകരിക്കരുത്,’ വെസ്റ്റ് വെര്‍ജീനിയയിലെ ഡോക്ടര്‍ കാഷിഫ് മഹ്മൂദ് ട്വീറ്റ് ചെയ്തു.

gnn24x7