gnn24x7

‘അരാജകത്വം ഉണ്ടാക്കാനുള്ള അവകാശമില്ല’; ക്യാമ്പസ് പ്രതിഷേധ അക്രമത്തെ അപലപിച്ച് ബൈഡൻ

0
364
gnn24x7

വാഷിംഗ്‌ടൺ ഡി സി: കോളേജ് കാമ്പസുകളിലെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളെ പ്രസിഡണ്ട് ജോ ബൈഡൻ വ്യാഴാഴ്ച അപലപിച്ചു. പ്രതിഷേധം അക്രമാസക്തമാവുകയോ സ്വത്ത് നശിപ്പിക്കപ്പെടുകയോ ചെയ്യാതെ സമാധാനപരമായി തുടരുന്നിടത്തോളം അമേരിക്കക്കാർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് പ്രസിഡണ്ട് ഊന്നിപ്പറഞ്ഞു. ക്യാമ്പസ് പ്രതിഷേധ പ്രസ്ഥാനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ശക്തമായ പരാമർശങ്ങളിൽ “എന്നാൽ കുഴപ്പമുണ്ടാക്കാൻ അവകാശമില്ല” എന്നും ബൈഡൻ പറഞ്ഞു.

 രാജ്യത്തുടനീളമുള്ള കാമ്പസുകളിലെ ചില പ്രകടനങ്ങൾ അടിച്ചമർത്താൻ ദേശീയ ഗാർഡിനെ വിളിക്കണമെന്ന ആശയം പ്രസിഡൻ്റ് നിരസിച്ചു. പലസ്തീൻ അനുകൂല വിദ്യാർത്ഥി പ്രതിഷേധം ആരംഭിച്ച് രണ്ടാഴ്ചയിലേറെയായി. വിദ്യാർത്ഥികൾ ക്യാമ്പുകൾ സ്ഥാപിക്കുകയും കോളേജുകൾ ഇസ്രായേലുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തതോടെ 100-ലധികം കാമ്പസുകളിലേക്ക് വ്യാപിച്ചു. നിരവധി കേസുകളിൽ, പ്രതിഷേധക്കാരെ പിരിച്ചുവിടാൻ നിയമപാലകരെ വിളിച്ച് കോളേജ് അഡ്മിനിസ്ട്രേറ്റർമാർ പ്രതികരിച്ചു. ഇത് തീവ്രമായ ഏറ്റുമുട്ടലുകളിലേക്കും അറസ്റ്റുകളിലേക്കും നയിച്ചു.

“അമേരിക്കൻ മൗലിക തത്വങ്ങൾ” എന്ന് വിളിക്കുന്ന സ്വതന്ത്രമായ സംസാരത്തിനും സമ്മേളനത്തിനുമുള്ള അവകാശം വിനിയോഗിക്കുന്ന അമേരിക്കക്കാരുടെ ഒരു നീണ്ട ചരിത്രത്തിൻ്റെ ഭാഗമാണ് ഈ പ്രകടനങ്ങളെന്ന് ബൈഡൻ  തൻ്റെ പ്രസംഗത്തിൽ സമ്മതിച്ചു.

“വസ്തുക്കൾ നശിപ്പിക്കുന്നത് സമാധാനപരമായ പ്രതിഷേധമല്ല, അത് നിയമത്തിന് വിരുദ്ധമാണ്” എന്ന് ബൈഡൻ പറഞ്ഞു. “നശീകരണം, അതിക്രമിച്ച് കടക്കൽ, ജനാലകൾ തകർക്കൽ, കാമ്പസുകൾ അടച്ചിടൽ, ക്ലാസുകളും ബിരുദദാനവും നിർബന്ധിതമായി റദ്ദാക്കൽ, ഇതൊന്നും സമാധാനപരമായ പ്രതിഷേധമല്ല” എന്നും ബൈഡൻ കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസ് ഇതുവരെ പ്രതിഷേധവുമായി കാര്യമായ ഇടപെടലുകൾ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു.

 റിപ്പോർട്ട്: പി പി ചെറിയാൻ  

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7