gnn24x7

പത്ത് വര്‍ഷമായി ഇന്‍കം ടാക്‌സ് അടക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്

0
279
gnn24x7

വാഷിംഗ്ടണ്‍: പത്ത് വര്‍ഷമായി ഇന്‍കം ടാക്‌സ് അടക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ പത്ത് വര്‍ഷവും ട്രംപ് ടാക്‌സ് അടച്ചിട്ടില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട 2016ലും 2017ലും മാത്രമാണ് ട്രംപ് ഇത്രയും വര്‍ഷത്തിനിടക്ക് നകുതി അടച്ചത്. 750 ഡോളര്‍ മാത്രമാണ് അടച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് ദശാബ്ദത്തിനിടയില്‍ ട്രംപ് അടച്ച നികുതി സംബന്ധിച്ച വിവരങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്ത് വിട്ടത്. ബിസിനസ് ഭീമനായിരുന്ന ട്രംപിന്റെ രാഷ്ട്രീയ ജീവിതം കെട്ടിപ്പടുക്കാനായി നികുതി അടക്കുന്നത് ഒഴിവാക്കിയ വര്‍ഷങ്ങളുടെ കണക്കും സാമ്പത്തിക നഷ്ടങ്ങളുടെ കണക്കും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ വാദങ്ങളെ തള്ളി. താന്‍ ഒരുപാട് ടാക്‌സ് അടച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘ഞാന്‍ ഒരുപാട് അടച്ചു, ഫെഡറല്‍ ഇന്‍കം ടാക്‌സും ഞാന്‍ അടച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഇന്റേര്‍ണല്‍ റെവന്യൂ സര്‍വീസ് തന്നെ മോശമായാണ് പെരുമാറുന്നതെന്നും അവരുടെ ഓഡിറ്റില്‍ നിന്നും തന്നെ മാറ്റിയാല്‍ സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടാമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇതുവരെ എത്ര നികുതി അടച്ചുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് ഉത്തരം നല്‍കിയില്ല.

ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരം ട്രംപ് തെരഞ്ഞെടുപ്പിനായി പ്രചരണം നടത്തുമ്പോള്‍ ഒരേസമയം സാമ്പത്തിക വിജയത്തെക്കുറിച്ച് വീമ്പിളക്കുകയും അതേസമയം ആളുകള്‍ക്കിടയില്‍ ദശലക്ഷക്കണക്കിന് സാമ്പത്തിക നഷ്ടമുള്ള ബിസിനസുകാരനായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ട്രംപ് കൂടുതല്‍ പണവും തന്റെ വ്യവസായത്തിലേക്കാണ് നിക്ഷേപിക്കുന്നതെന്നും ടൈംസ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തന്റെ സാമ്പത്തിക കാര്യങ്ങള്‍ ഓഡിറ്റ് ചെയ്യപ്പെട്ടതാണെന്ന് 2016ല്‍ അദ്ദേഹം ടാക്‌സ് അറ്റോര്‍ണിക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ട്. അതേസമയം 2002 മുതല്‍ 2008വരെയുള്ള കാലഘട്ടത്തില്‍ ട്രംപ് ടാക്‌സ് അടച്ചിട്ടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.


gnn24x7