കീവ്: റഷ്യൻ ആക്രമണത്തിൽ 198 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ ആരോഗ്യമന്ത്രി വിക്ടർ ല്യാഷ്കോ. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടും. വ്യാഴാഴ്ച തുടങ്ങിയ റഷ്യൻ അധിനിവേശത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 1,115 പേർക്ക് പരുക്കേറ്റതായും അദ്ദേഹം അറിയിച്ചു. ഇന്നലെ അർധരാത്രിയിൽ ഉണ്ടായ ഷെല്ലാക്രമണത്തിലും മറ്റും രണ്ടു കുട്ടികൾ ഉൾപ്പെടെ 35 പേർ കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമം റിപ്പോർട്ടു ചെയ്തിരുന്നു.
റഷ്യൻ അധിനിവേശം ആരംഭിച്ച് വ്യാഴാഴ്ച മുതൽ 1,20,000 യുക്രെയ്ൻ സ്വദേശികൾ പലായനം ചെയ്തെന്ന് യുഎൻ അറിയിച്ചു. കൂടുതൽ പേർ അഭയം പ്രാപിച്ചത് പോളണ്ടിലും മോൾഡോവയിലുമാണ്. യുക്രെയിന് എതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് റഷ്യയ്ക്കെതിരെയുള്ള ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽനിന്ന് പോളണ്ട് പിന്മാറി.