gnn24x7

ഷാറുഖ് ഖാന്റെ മകന്റെ അറസ്റ്റ്; സംഭവസ്ഥലത്ത് ബിജെപി പ്രവര്‍ത്തകരുടെ സാന്നിധ്യം, എന്‍സിബി റെയ്ഡ് വ്യാജമെന്ന് എന്‍സിപി

0
374
gnn24x7

മുംബൈ∙ ആഡംബരക്കപ്പലില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടത്തിയ റെയ്ഡില്‍ ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ അറസ്റ്റിലായ സംഭവസ്ഥലത്ത് ബിജെപി പ്രവര്‍ത്തകരുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി എന്‍സിബി റെയ്ഡ് വ്യാജമാണെന്ന ആരോപണവുമായി എന്‍സിപി. എന്‍സിപി മന്ത്രി നവാബ് മാലിക്കാണ് കേന്ദ്ര ഏജന്‍സിക്കെതിരെ ആരോപണം ഉന്നയിച്ചത്. അറസ്റ്റിലായ ആര്യനെയും അര്‍ബാസ് മെര്‍ച്ചന്റിനെയും എന്‍സിബി ഓഫിസിലേക്ക് കൊണ്ടുപോയത് എന്‍സിബി ഉദ്യോഗസ്ഥരല്ലെന്നും അര്‍ബാസിനൊപ്പം ഉണ്ടായിരുന്നത് ബിജെപി പ്രവര്‍ത്തകനാണെന്നും വിഡിയോകളില്‍ വ്യക്തമാണെന്ന് എന്‍സിപി ആരോപിച്ചു. എന്നാല്‍ നവാബ് മാലിക്കിന്റെ മരുമകന്‍ സമീര്‍ ഖാനെ ജനുവരിയില്‍ ലഹരിമരുന്നു കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നുവെന്നും ഇതാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്നും ബിജെപി എംഎല്‍എ അതുല്‍ ഭട്കാല്‍ക്കര്‍ തിരിച്ചടിച്ചു.

ആര്യനൊപ്പം സെല്‍ഫിയിലും വിഡിയോയിലും കാണുന്നത് കെ.പി. ഗൊസാവിയെന്ന ആളാണെന്നും രണ്ടാമന്‍ ബിജെപി വൈസ് പ്രസിഡന്റ് മനീഷ് ഭാനുഷാ ആണെന്നും എന്‍സിപി അവകാശപ്പെട്ടു. വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്കൊപ്പവും മനീഷിനെ കണ്ടിട്ടുണ്ടെന്നും എന്‍സിപി ആരോപിച്ചു. എന്നാല്‍ ഒരു സാക്ഷി എന്ന നിലയിലാണ് താന്‍ എന്‍സിബി ഓഫിസിലെത്തിയതെന്നാണ് മനീഷ് ദേശീയ മാധ്യമത്തോടു പ്രതികരിച്ചത്. ഗൊസാവിയും മനീഷും സാക്ഷികളാണെന്നാണ് എന്‍സിബിയും അറിയിച്ചത്.

നിയമപ്രകാരമാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും അറസ്റ്റിലായത് പ്രമുഖനാണോ അല്ലയോ എന്നു നോക്കാറില്ലെന്നും എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു.

gnn24x7