പോപ്പ് താരം ജസ്റ്റിൻ ബീബർ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതികൾ. ഡാനിയേല എന്ന പേരിലുള്ള യുവതിയാണ് ബീബറിനെതിരെ ആദ്യമായി രംഗത്തെത്തിയത്. ടെക്സസിൽ നടന്ന ഒരു ചടങ്ങിൽ വച്ചാണ് ഗായകനെ ആദ്യമായി കണ്ടുമുട്ടിയത്. ചടങ്ങിനെ ശേഷം തന്നെയും സുഹൃത്തുക്കളെയും താരത്തിന്‍റെ ഹോട്ടലിലേക്ക് ക്ഷണിച്ചു. അവിടെ തന്‍റെ സമ്മതം കൂടാതെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതി ട്വിറ്ററിലൂടെ ആരോപിച്ചത്. ജൂണ്‍ 20നായിരുന്നു ഈ ട്വീറ്റ്. എന്നാൽ വിഷയത്തിൽ പരസ്യ പ്രതികരണവുമായി ജസ്റ്റിൻ ബീബർ തന്നെ രംഗത്തെത്തിയതോടെ ഈ ട്വീറ്റ് നീക്കം ചെയ്യപ്പെട്ടു.
ഇതിന് പിന്നാലെ മറ്റൊരു യൂസറും ബീബറിനെതിരെ ലൈംഗിക ആരോപണവുമായെത്തി. എന്നാൽ ആരോപണങ്ങളൊക്കെ ജസ്റ്റിൻ നിഷേധിച്ചിട്ടുണ്ട്. ‘കരിയറിൽ ഇതുപോലുള്ള നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.. എന്നാൽ അപ്പോഴൊന്നും ഞാൻ പ്രതികരിച്ചിട്ടില്ല.. എന്നാൽ ഇപ്പോൾ ഭാര്യയുമായും എന്‍റെ ടീമുമായും സംസാരിച്ച ശേഷം ഇക്കാര്യത്തിൽ പ്രതികരിക്കുമെന്നാണ് യുവതിയുടെ ട്വീറ്റിന് മറുപടിയായി ജസ്റ്റിൻ ട്വീറ്റ് ചെയ്തത്. തനിക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്ന് തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകളും ഇ-മെയിലുകളും ജസ്റ്റിൻ സമർപ്പിച്ചിട്ടുണ്ട്..
തനിക്കെതിരായ ആരോപണങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് ബീബർ പ്രതികരിച്ചത്. ‘കിംവദന്തികൾ കിംവദന്തികൾ മാത്രമാണ്.. എന്നാൽ ലൈംഗിക ആരോപണം ഞാൻ നിസ്സാരമായി എടുക്കില്ല.. ഇക്കാര്യത്തിൽ ഇപ്പോൾ തന്നെ പ്രതികരിക്കണമെന്നാണ് ആഗ്രഹം. പക്ഷെ ഇതുപോലെയുള്ള പ്രശ്നങ്ങളുമായി ദിനംതോറും ഇടപെടേണ്ടി വരുന്ന ഇരകളോടുള്ള ബഹുമാനാർഥത്തില്‍ എന്തെങ്കിലും പ്രസ്താവന നടത്തുന്നതിന് മുമ്പായി കുറച്ചു കൂടി വസ്തുതകൾ ഉറപ്പാക്കുകയാണെന്നാണ് ബീബർ ട്വീറ്റ് ചെയ്തത്.
ഒരു കൂട്ടം ട്വീറ്റുകളിലൂടെ കൂടുതൽ തെളിവുകൾ സമര്‍പ്പിച്ചായിരുന്നു പ്രതികരണം.
‘മാർച്ച് 9ന് ടെക്സസിലെ ഒരു ഹോട്ടലിൽ വച്ച് ഞാൻ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ആരോപണം ഉയരുന്നത്. എന്നാൽ ആരോപിക്കുന്നപ്പെടുന്ന പോലെ ആ സമയത്ത് ഞാനവിടെ ഉണ്ടായിരുന്നില്ല.. അതിനുള്ള തെളിവുകളും വൈകാതെ ഹാജരാക്കും… ലൈംഗിക ആരോപണം ഉന്നയിക്കപ്പെടുന്ന സംഭവങ്ങൾ ഗൗരവമായി തന്നെ പരിഗണിക്കപ്പെടേണ്ടതാണ്.. അതുകൊണ്ട് തന്നെ എന്‍റെ പ്രതികരണം വളരെ അത്യാവശ്യമാണ്.. എന്നാൽ ഇപ്പോൾ ആരോപിക്കപ്പെടുന്നത് വസ്തുതയ്ക്ക് നിരക്കാത്ത കാര്യമാണ്.. അതുകൊണ്ട് തന്നെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.. ‘ ജസ്റ്റിൻ ട്വീറ്റ് ചെയ്തു.