gnn24x7

കടുവാക്കുന്നേൽ കുറുവച്ചനായി സുരേഷ്ഗോപി; ഒറ്റക്കൊമ്പൻ ആരംഭിച്ചു

0
247
gnn24x7

ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും ചോരത്തിളപ്പിലും ബുദ്ധിയും കൗശലവും ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് – കടുവാക്കുന്നേൽ കുറുവച്ചൻ. മധ്യ തിരുവതാംകൂറിലെ മീനച്ചിൽ താലൂക്കിലെ പാലായും പരിസരങ്ങളിലും ഒരു കാലത്ത് തൻ്റെ കൈപ്പിടിയിൽ ഒതുക്കിയ കടുവാക്കുന്നേൽ കുറുവച്ചൻ. കുറുവച്ചൻ്റെ കഥ കൗതുകവും, ആശ്ചര്യവുമൊക്കെ നൽകിക്കൊണ്ട് പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്. ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലൂടെ.

സുരേഷ് ഗോപിയാണ് ചോരത്തിളപ്പുള്ള ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയേഴ് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് പൂജപ്പുര സെൻട്രൽ ജയിലിൽ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങോടെ ആരംഭിച്ചു. ചലച്ചിത്ര പ്രവർത്തകരും, അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് ശ്രീ ടോമിച്ചൻ മുളകുപാടം ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമിട്ടത്. തുടർന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടൻ്റ് സനിൽ കുമാർ, സെൻട്രൽ ജയിൽ സൂപ്രണ്ട് ബിനോദ് ജോർജ്, ഡെപ്യൂട്ടി സൂപ്രണ്ട് കിച്ചി എന്നിവരും ഈ ചിത്രത്തിൻ്റെ അറിയറ പ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.

പ്രമുഖ നടൻ ബിജു പപ്പൻ സ്വിച്ചോൺ കർമ്മവും തിരക്കഥാകൃത്ത് ഡോ. കെ. അമ്പാടി ഐ. ഏ എസ്. ഫസ്റ്റ് ക്ലാപ്പും നൽകി. മാർട്ടിൻ മുരുകൻ, ജിബിൻ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യരംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ചത്. മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് ഒറ്റക്കൊമ്പനിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്.

കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ഒറ്റക്കൊമ്പൻ. ചോരത്തിളപ്പിനോടൊപ്പം തന്നെ കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ട് കാലഘട്ടത്തിനനു യോജ്യമായ രീതിയിലാണ് കറുവച്ചൻ്റ ജീവിത യാത്ര. ഈ യാത്രക്കിടയിൽ സംഘർഷങ്ങളും. പ്രതിസന്ധികളും ഏറെ. അതിനെയെല്ലാം ചോരത്തിളപ്പിൻ്റെ പിൻബലത്തിലൂടെ നേരിടുമ്പോൾത്തന്നെ ബന്ധങ്ങൾക്കും കുടുംബത്തിനുമൊക്കെ പ്രാധാന്യം കൽപ്പിക്കുന്ന കുടുംബ നാഥൻ കൂടിയാകുകയാണ് കടുവാക്കുന്നേൽ കുറുവച്ചൻ.

ക്ലീൻ ഫാമിലി ഇമോഷൻ ത്രില്ലർ ഡ്രാമയെന്ന് ഈ ചിത്രത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. സുരേഷ്ഗോപി എന്ന നടനീലൂടെ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മുഹൂർത്തങ്ങൾ കോർത്തിണക്കി ക്ലീൻ എൻ്റർടൈനറായിട്ടാണ് ചിത്രത്തിൻ്റെ അവതരണം. വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ വലിയ താരനിരയുടെ അകമ്പടിയോടെ വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.

ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി ബിജു പപ്പൻ, മേഘന രാജ് എന്നിവരും നിരവധി പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഷിബിൻ ഫ്രാൻസിസ്സിൻ്റേതാണു രചന.

ഗാനങ്ങൾ – വയലാർ ശരത്ച്ചന്ദ്ര വർമ്മ.

സംഗീതം – ഹർഷവർദ്ധൻരമേശ്വർ. ഛായാഗ്രഹണം – ഷാജികുമാർ.

എഡിറ്റിംഗ് – വിവേക് ഹർഷൻ. കലാസംവിധാനം – ഗോകുൽ ദാസ്.

മേക്കപ്പ് – റോണക്സ് സേവ്യർ.

കോസ്റ്റ്യും ഡിസൈൻ – അനീഷ് തൊടുപുഴ.

കിയേറ്റീവ് ഡയറക്ടർ – സുധീർ മാഡിസൺ

കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കെ.ജെ. വിനയൻ, ദീപക് നാരായൺ.

പ്രൊഡക്ഷൻ മാനേജേർ – പ്രഭാകരൻ കാസർഗോഡ്.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി.

പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ.

കോ പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ, വി.സി. പ്രവീൺ.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.

തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട, കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുന്നത്.

വാഴൂർ ജോസ്.

ഫോട്ടോ – റോഷൻ.

:

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7