gnn24x7

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ വ്യോമ മാര്‍ഗമല്ലാതെ ഒഴിപ്പിക്കാന്‍ ശ്രമം; അടിയന്തര രക്ഷാ ദൗത്യത്തിന് ഒരുങ്ങാന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി

0
368
gnn24x7

ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിക്കുന്നു. വ്യോമ മാര്‍ഗമല്ലാതെ പൗരന്‍മാരെ പുറത്തെത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അടിയന്തര രക്ഷാ ദൗത്യത്തിന് ഒരുങ്ങാന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാസ്‌പോര്‍ട്ടും മറ്റു രേഖകളും പണവും കൈയില്‍ കരുതണം. ഒഴിപ്പിക്കല്‍ സംബന്ധിച്ച തീരുമാനമായാല്‍ അറിയിപ്പ് നല്‍കുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം യുക്രൈനിലെ പൗരന്‍മാരെ അറിയിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തില്‍ ഇന്ത്യന്‍ പൗരന്‍മാരെ തിരികെ എത്തിക്കുന്ന കാര്യത്തില്‍ തീരുമാനമാകും.

സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. പൗരന്‍മാരുടെ സുരക്ഷയാണ് പ്രധാനം. റഷ്യന്‍ ഭാഷ സംസാരിക്കുന്ന കൂടുതല്‍ ഉദ്യോഗസ്ഥരെ യുക്രൈനിലെ ഇന്ത്യന്‍ എംബസിയേലിക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കീവിലെ ഇന്ത്യന്‍ എംബസിയിലെ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചിട്ടുണ്ട്. അതേസമയം ഒരു കാരണവശാലും യുക്രൈനിന്റെ തലസ്ഥാനമായ കീവിലേക്ക് യാത്ര ചെയ്യരുതെന്ന് എംബസി ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ തിരികെ എത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റേയും എംബസിയുടേയും സാഹയത്തോടെ സാധ്യമായതെല്ലാം ചെയ്യുമെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

gnn24x7