gnn24x7

കോവിഡ് മൂലം ഗള്‍ഫില്‍നിന്ന് മടങ്ങേണ്ടിവന്നവരെ തിരികെയെത്തിക്കാൻ കേന്ദ്രം ഇടപെടും: വിദേശകാര്യമന്ത്രി

0
596
gnn24x7

ന്യൂഡല്‍ഹി: കോവിഡ് മൂലം ഗള്‍ഫില്‍നിന്ന് മടങ്ങേണ്ടിവന്നവരെ തിരികെയെത്തിച്ച് ജോലിയില്‍ പ്രവേശിപ്പിക്കാന്‍ കേന്ദ്രം പരമാവധി ഇടപെടന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ആറു ഗള്‍ഫ് രാജ്യങ്ങളില്‍നിന്നായി 7,16,662 ഇന്ത്യക്കാരാണ് വന്ദേഭാരത് മിഷന്‍ പ്രകാരം തിരികെവന്നതെന്നും രാജ്യസഭയില്‍ എം.വി. ശ്രേയാംസ് കുമാര്‍, എളമരം കരീം, അല്‍ഫോണ്‍സ് കണ്ണന്താനം, ബിനോയ് വിശ്വം എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി വ്യക്തമാക്കി.

തിരികെവന്നവരെ ജോലിയില്‍ പ്രവേശിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി 16 തവണ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി ഫോണില്‍ സംസാരിച്ചു. താന്‍ 13 പ്രാവശ്യവും സഹമന്ത്രി വി. മുരളീധരന്‍ നാലുപ്രാവശ്യവും ഗള്‍ഫുനാടുകള്‍ സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥരുമായി 27 തവണ ടെലിഫോണ്‍വഴി യോഗം നടത്തി. കഴിയുന്നത്ര ആളുകളെ ഉടന്‍തന്നെ തിരിച്ചയക്കാനാണ് ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലാളികളുടെ കാര്യം ഗള്‍ഫിലെ എല്ലാ എംബസികളും മുന്തിയ പരിഗണനയോടെയാണ് കൈകാര്യം ചെയ്യുന്നത്. ദുബായില്‍ തൊഴിലാളികളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്താനുള്ള കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. എയര്‍ ബബ്ള്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കാനും വിസ, യാത്ര, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനും ഇന്ത്യ സമ്മര്‍ദം ചെലുത്തിയിരുന്നു. ഗള്‍ഫിലെ എല്ലാ രാജ്യങ്ങളും ഇതിനോടനുകൂലമായി പ്രതികരിക്കുന്നുണ്ട്. തിരിച്ചുപോകുന്നവരുടെ എണ്ണം ക്രമേണ കൂടിവരുന്നുണ്ട്. തിരിച്ചുവന്നവര്‍ക്ക് ശമ്പള കുടിശ്ശികയും മറ്റുമായി എത്ര തുക ലഭിക്കാനുണ്ടെന്നതിന്റെ കൃത്യമായ കണക്ക് ലഭ്യമല്ല. അവരുടെ ക്ഷേമത്തിനും വീണ്ടും തൊഴിലും വേതനവും ഉറപ്പാക്കാനും പരമാവധി ശ്രമിക്കുന്നുണ്ട്. 45.78 കോടിരൂപ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍നിന്ന് കോവിഡ് കാലത്ത് ഗള്‍ഫിലുള്ള തൊഴിലാളികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക് സഹായം നല്‍കാനും ഈ ഫണ്ടില്‍ വ്യവസ്ഥയുണ്ട്.

gnn24x7