ഡൽഹി: കെ സുധാകരന്‍റെ പ്രസ്താവനയില്‍ കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തി. സുധാകരനോട് എഐസിസി വിശദീകരണം തേടിയേക്കും. സുധാകരനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം നേതൃത്വത്തിന് പരാതി നല്‍കിയ സാഹചര്യത്തിലാണിത്.
അടിക്കടി സുധാകരന്‍ നടത്തുന്ന പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയാണ് കോണ്‍ഗ്രസിലുയരുന്നത്. ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനയിലെ ന്യായീകരണം തൊണ്ട തൊടാതെ വിഴുങ്ങാന്‍ നേതാക്കളില്‍ ഒരു വിഭാഗം തയ്യാറായിരുന്നില്ല. പിന്നാലെ വര്‍ഗീയതയോട് നെഹ്റു സന്ധി ചെയ്കതുവെന്ന പ്രസ്താവന കൂടി വന്നതോടെ പാര്‍ട്ടി തന്നെ വെട്ടിലായിരിക്കുകയാണ്. സിപിഎമ്മിനും ബിജെപിക്കും ഒരു പോലെ വടികൊടുത്തുവെന്ന പൊതുവികാരമാണ് പാര്‍ട്ടിയിലുള്ളത്.
പ്രാദേശിക തലങ്ങളില്‍ പോലും സുധാകരന്‍റെ പ്രസ്താവനക്കെതിരെ കടുത്ത അമര്‍ഷം ഉയരുകയാണ്.വാക്കുപിഴയെന്ന് ന്യായീകരിക്കാന്‍ സുധാകരന്‍ ശ്രമിച്ചെങ്കിലും ലീഗടക്കമുള്ള ഘടകകക്ഷികള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഈ ഘട്ടത്തിലാണ് ചില എംപിമാരടക്കം എഐസിസിയെ സമീപിച്ചിരിക്കുന്നത്.