gnn24x7

ബഹ്റൈനില്‍ മദ്യം വില്‍ക്കുന്നെന്ന് ആരോപിച്ച് ഫുഡ് ഡെലിവറി ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ വിചാരണ തുടങ്ങി

0
336
Close-up Of Male Judge In Front Of Mallet Holding Documents
gnn24x7

മനാമ: ബഹ്റൈനില്‍ മദ്യം വില്‍ക്കുന്നെന്ന് ആരോപിച്ച് ഫുഡ് ഡെലിവറി ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ക്കെതിരെ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. 30ഉം 36ഉം വയസ് പ്രായമുള്ള രണ്ട് ബംഗ്ലാദേശ് സ്വദേശികളാണ് സംഭവത്തില്‍ പിടിയിലായത്. പ്രദേശത്ത് മദ്യം വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ഇവര്‍ 34 വയസുകാരനായ ഡെലിവറി ജീവനക്കാരനെ മര്‍ദിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. ഭക്ഷണം വിതരണം ചെയ്‍ത ശേഷം പരിസരത്ത് വിശ്രമിക്കുന്നതിനെയാണ് പ്രതികള്‍ യുവാവിനെ മര്‍ദിച്ചത്. തടി കഷണം കൊണ്ട് അടിച്ചു വീഴ്‍ത്തിയ ശേഷം ഇയാളുടെ കൈവശമുണ്ടായിരുന്ന 50 ദിനാര്‍ അപഹരിച്ചു. ഒപ്പം ഇയാളുടെ ബെനഫിറ്റ് പേ അക്കൗണ്ടില്‍ നിന്ന് 33 ദിനാറും കൈക്കലാക്കി.

താന്‍ വിശ്രമിക്കുന്നതിനിടെ രണ്ട് പ്രവാസികള്‍ തടി കഷണവുമായി അടുത്തേക്ക് വരികയും തന്നെ മര്‍ദിക്കുകയും ചെയ്‍തുവെന്നാണ് ഇയാളുടെ പരാതിയില്‍ പറയുന്നത്. അടിച്ചു വീഴ്‍ത്തിയ ശേഷം പണം മോഷ്‍ടിച്ചു. ബെനഫിറ്റ് പേ അക്കൗണ്ടിന്റെ പാസ്‍വേഡ് നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിലുണ്ടായിരുന്ന 33 ദിനാര്‍ കൂടി പ്രതികള്‍ സ്വന്തെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി.

എന്നാല്‍ പ്രദേശത്ത് അനധികൃതമായി മദ്യം വിതരണം ചെയ്തതിനാണ് യുവാവിനെ ചോദ്യം ചെയ്തതെന്ന് പ്രതികള്‍ പ്രോസിക്യൂട്ടര്‍മാരോട് പറഞ്ഞു. തങ്ങള്‍ ചെയ്‍തതില്‍ ഒരു തെറ്റുമില്ലെന്നും പ്രദേശത്ത് താമസിച്ചിരുന്ന ഇന്ത്യക്കാര്‍ക്കും പാകിസ്ഥാനികള്‍ക്കും ബംഗ്ലാദേശികള്‍ക്കും ഇയാള്‍ മദ്യം എത്തിച്ചു നല്‍കിയിതായും ഇവര്‍ പറഞ്ഞു. 

യുവാവിനെ പിടിച്ചുവെച്ച ശേഷം പൊലീസിന്റ ശ്രദ്ധ ആകര്‍ഷിക്കാനായി തങ്ങള്‍ ബഹളം വെയ്‍ക്കുകയായിരുന്നു. അധികൃതര്‍ക്ക് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തങ്ങള്‍ സൗകര്യം ഒരുക്കി നല്‍കുക മാത്രമാണ് ചെയ്‍തതെന്നും ഇരുവരും വാദിച്ചു. കേസിന്റെ വിചാരണ അടുത്ത ചൊവ്വാഴ്ചത്തക്ക് മാറ്റിവെച്ചു.

gnn24x7