gnn24x7

കോവിഡ് പോസിറ്റീവായ കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കി ജീവന്‍ രക്ഷിച്ച നഴ്‌സിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

0
743
gnn24x7

തിരുവനന്തപുരം: ശ്വാസതടസം മൂലം അബോധാവസ്ഥയിലായ രണ്ടര വയസുകാരിയെ കൃത്രിമ ശ്വാസം നല്‍കി രക്ഷിച്ച തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്‌സ് ശ്രീജ പ്രമോദിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. അബോധാവസ്ഥയിലായ കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കി ജീവന്‍ രക്ഷിക്കുകയും തുടര്‍ന്ന് മാതൃകാപരമായി ക്വാറന്റീനില്‍ പോകുകയും ചെയ്ത ശ്രീജയെ ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നതായി മന്ത്രി പറഞ്ഞു.

നെന്മണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്സ് ചിറ്റിശേരി ഇഞ്ചോടി വീട്ടിൽ ശ്രീജ പ്രമോദ് കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു വീട്ടിൽ വിശ്രമിക്കുമ്പോഴാണ്, ഛർദിച്ച് അവശയായി ശ്വാസതടസ്സം നേരിട്ട കുഞ്ഞുമായി അയൽവാസിയായ യുവതി ഓടിയെത്തിയത്. കോവിഡ് കാലമായതിനാൽ ചുണ്ടോടു ചേർത്തു ശ്വാസം നൽകാനാവില്ല. ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രീജ നിർദേശിച്ചതോടെ അമ്മ, കുഞ്ഞിനെ ഏൽപിച്ചു ഭർത്താവിനെ വിളിക്കാൻ വീട്ടിലേക്ക് പോയി. കുഞ്ഞിനു ചലനമില്ലാത്തതിനാൽ ആശുപത്രിയിലെത്തും മുൻപു കൃത്രിമ ശ്വാസം നൽകണമെന്നു ശ്രീജയ്ക്കു മനസ്സിലായി. കോവിഡ് സാധ്യത തൽക്കാലം മറന്നു ശ്വാസം നൽകി. ശ്രീജയുടെ ഭർത്താവ് പ്രമോദും അയൽവാസിയും ചേർന്ന് അമ്മയെയും കുഞ്ഞിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.

കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചതോടെ ശ്രീജ ഇപ്പോൾ ക്വാറന്റീനിലാണ്.

gnn24x7