ന്യൂഡൽഹി: ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. ഇന്ത്യൻ ഗവൺമെന്റിൽ നിന്നും നേരിടുന്ന വേട്ടയാടലിനെ തുടർന്നാണ് പ്രവർത്തനം നിർത്തുന്നതെന്ന് ആനംസ്റ്റി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. സംഘടനയുടെ ബാക്ക് അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചിരുന്നു. ഇതോടെ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയായെന്ന് കുറിപ്പിൽ പറയുന്നു.
സെപ്റ്റംബർ 10നാണ് സംഘടനയുടെ ഇന്ത്യയിലെ എല്ലാ ബാങ്ക് അക്കൗണ്ടുകളും സർക്കാർ മരവിപ്പിച്ചത്. വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചെന്ന ആരോപണത്തിൽ ആംനസ്റ്റിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.
സർക്കാര് ഏജൻസികൾ സംഘടനയെ തുടർച്ചയായി വേട്ടയാടുകയാണെന്ന് ആംനസ്റ്റി ആരോപിച്ചു. തുടർ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണെന്നും മുഴുവൻ ജീവനക്കാരേയും പിരിച്ചുവിടുമെന്നും സംഘടന അറിയിച്ചു.
ജമ്മു-കശ്മീരിലേയും ഡൽഹി കലാപാത്തിലേയും മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് സർക്കാരിന്റെ വേട്ടയാടലിന് കാരണമെന്നാണ് സംഘടന ആരോപിക്കുന്നത്.
മനുഷ്യാവകാശ സംഘടനകൾക്കും പ്രവർത്തകർക്കും മനുഷ്യാവകാശ സംരക്ഷകർക്കും നേരെയുള്ള സർക്കാരിന്റെ അടിച്ചമർത്തൽ നയങ്ങളുടെ തുടർച്ചമാത്രമാണിതെന്നും, സത്യം സംസാരിക്കുന്നവർക്കെതിരായ സർക്കാർ നിരന്തരമായ ആക്രമണം തുടരുകയാണെന്നും ആംനസ്റ്റിയുടെ പ്രസ്താവനയിൽ പറയുന്നു.
2017 ലും ആംനസ്റ്റി ഇന്ത്യയുടെ ബാക്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിരുന്നു. എന്നാൽ സംഘടനയ്ക്ക് അനുകൂലമായി കോടതി വിധി ലഭിച്ചതിനെ തുടർന്നാണ് പ്രവർത്തനം തുടർന്നത്.