ന്യൂഡൽഹി: ലോകമെമ്പാടും കൊറോണ ബാധ പടരുകയും മരണ നിരക്ക് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഓഹരി വിപണികളിൽ തകർച്ച. ആഗോള വിപണിയും ഇന്ത്യൻ വിപണിയും നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്.
ബോംബെ ഓഹരി സൂചിക സെൻസെക്സ് 1,300 പോയൻറ് താഴ്ന്ന് 37,180ൽ എത്തി. ദേശീയ ഓഹരി സൂചിക നിഫ്റ്റി 385 പോയൻറ് താഴ്ന്ന് 10,881ലുമാണ് വ്യാപാരം. ബി.എസ്.ഇ മിഡ്കാപ് ഇൻഡെക്സ് 568 പോയൻറ് താഴ്ന്ന് 14,002 ലും ബി.എസ്.ഇ സ്മോൾകാപ് ഇൻഡെക്സ് 426 പോയൻറ് നഷ്ടത്തോടെ 13,164 പോയിൻറിലുമാണ് വ്യാപാരം നടക്കുന്നത്. എല്ലാ മേഖലയിലും നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബാങ്കിങ്, മെറ്റൽ എന്നിവയുടെ ഓഹരികളിൽ വിൽപനയിൽ സമ്മർദ്ദം ഏറി.
ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്ന് 74.02 ലെത്തി. അസംസ്കൃത എണ്ണവില ബാരലിന് 49 ഡോളറിലെത്തുകയും ചെയ്തു.
കൊറോണ 60ൽ അധികം രാജ്യങ്ങളിൽ പടർന്നുപിടിച്ചതും 95,000 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തത് നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ 30 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.









































