ന്യൂഡൽഹി: കോവിഡ് 19 ഇന്ത്യയിൽ അതിവേഗം വ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 227 പേരിൽ രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാായണ്. ഇന്ത്യയിൽ കൊറോണ വൈറസ് പോസിറ്റീവ് കേസുകളുടെ എണ്ണം 1,251 ആയി ഉയർന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതിൽ 1,117 പേർ ചികിത്സയിലാണ്. 102 പേർ രോഗം ഭേദമായവരാണ്. രാജ്യത്ത് ഇന്ന് മാത്രം രണ്ടുമരണം റിപ്പോർട്ട് ചെയ്തു. കേരളം, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ മരണസംഖ്യ 32 ആയി.
പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൌൺ ആറാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് രാജ്യത്ത് കോവിഡ് 19 കേസുകൾ കൂടുന്നത്. ലോക്ക് ഡൌൺ കാലാവധി നീട്ടാൻ അടിയന്തര പദ്ധതിയില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു.
വീഡിയോ കോൺഫറൻസിംഗിലൂടെ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകളുമായി സംവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, കൊറോണ വൈറസിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളും അന്ധവിശ്വാസവും പ്രചരിപ്പിക്കുന്നത് തടയാൻ അവരോട് ആവശ്യപ്പെട്ടു. ആളുകൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
മാർച്ച് 1 മുതൽ 15 വരെ നിസാമുദ്ദീൻ വെസ്റ്റിലെ തബ്ലീ-ഇ-ജമാഅത്ത് സഭയിൽ ഇന്തോനേഷ്യ, മലേഷ്യ എന്നിവയുൾപ്പെടെ രണ്ടായിരത്തിലധികം പ്രതിനിധികൾ പങ്കെടുത്തതായി അധികൃതർ അറിയിച്ചു. രോഗത്തിൻറെ ലക്ഷണങ്ങൾ കാണിച്ചതിന് ശേഷം 200 ലധികം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അവരിൽ പലരുടെയും പരിശോധന ഫലങ്ങൾ ചൊവ്വാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.





































