ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് (കോവിഡ്-19) ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 332 പേർക്കാണ് ഇതിനൊടകം രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 83 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.പൂനയിലും പശ്ചിമ ബംഗാളിലും വിദേശ സഞ്ചാര പശ്ചാത്തലം ഇല്ലാത്തയാൾക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതു രോഗബാധ സാമൂഹ്യവ്യാപനഘട്ടത്തിലേക്കു കടന്നെന്ന ഭീതി ജനിപ്പിച്ചു. നാഗ്പുരിലും പ്രാദേശിക വ്യാപനം നടക്കുന്നുവെന്ന സൂചനയുണ്ട്.
തമിഴ്നാട്ടില്‍ രോഗബാധിതരുമായി നേരിട്ടുബന്ധമില്ലാത്ത യുവാവിന് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നു. ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കപട്ടികയുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഡല്‍ഹിയില്‍ നിന്ന് രാജധാനി എക്സ്പ്രസിന് കഴിഞ്ഞ 12നാണ് ഡൽഹി സ്വദേശിയായ ഇരുപതുകാരൻ തമിഴ്നാട്ടില്‍ എത്തിയത്. ജോലി തേടി വിവിധയിടങ്ങളില്‍ സന്ദര്‍ശിച്ചു.
സുഹൃത്തുകള്‍ക്കൊപ്പം താമസിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച ചികില്‍സ തേടി. എന്നാല്‍ രോഗബാധിതരുമായി ഇയാള്‍ക്കു നേരിട്ടു സമ്പര്‍ക്കമുണ്ടായതിനു തെളിവു കിട്ടാത്തതാണ് ആശങ്കയുണ്ടാക്കുന്നത്. സമ്പര്‍ക്കപട്ടികയുണ്ടാക്കി ചെയിന്‍ പൊട്ടിക്കാനുള്ള തീവ്ര യജ്ഞത്തിലാണ് തമിഴ്നാട് ആരോഗ്യവകുപ്പ്. രോഗബാധിതനിൽ നിന്നുള്ള വിവര ശേഖരം പ്രധാന്യമാണെങ്കിലും രോഗബാധിതരുമായി യാതൊരു തരത്തിലുള്ള സമ്പർക്കവും ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് യുവാവ്.
രോഗി ഇപ്പോൾ ചെന്നൈയിൽ ചികിത്സയിലാണെന്നും ഇയാളുടെ നില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി ഡോ. വിജയഭാസ്കർ പറഞ്ഞു. സമൂഹവ്യാപനത്തെ കുറിച്ചുള്ള ആശങ്കകൾ സജീവമാണെങ്കിലും ആശങ്കയുളവാക്കുന്ന സാഹചര്യമില്ലെന്നും ഡോ. വിജയഭാസ്കർ പറഞ്ഞു. തമിഴ്നാട്ടിൽ ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്ന്നെത്തുന്നവര്ക്കെല്ലാം കൊറോണ പരിശോധന നടത്തും. വിദേശത്ത് നിന്നെത്തുന്നവര്‍ പതിനാല് ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണമെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചു. ഇവരുമായി സമ്പർക്കം പുലര്‍ത്തുന്നവരെയും ക്വാറന്റൈൻ ചെയ്യണം. രോഗലക്ഷണമുണ്ടെങ്കില്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചു.






































