gnn24x7

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ നീതി ആയോഗ് മുന്‍ സി.ഇ.ഒ സിന്ധുശ്രീ ഖുള്ളാറിന് ജാമ്യം

0
316
gnn24x7

ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ നീതി ആയോഗ് മുന്‍ സി.ഇ.ഒ സിന്ധുശ്രീ ഖുള്ളാറിന് ദല്‍ഹിക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ ധനമന്ത്രിയായ ചിദംബരത്തിന്റെ കീഴില്‍ പ്രത്യേക ഓഫീസറായിരുന്ന പ്രദീപ് കുമാര്‍ ബഗ്ഗക്കും മുന്‍ എഫ്.ഐ.പി.ബി ഡയറക്ടര്‍ പ്രഭോദ് സെക്‌സാന എന്നിവര്‍ക്കും പ്രത്യേക ജഡ്ജ് അജയ് കുമാര്‍ കുഹാറും ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഓരോരുത്തര്‍ക്കും രണ്ട് ലക്ഷം രൂപയുടെ ഉറപ്പിന്മേലാണ് ജാമ്യം അനുവദിച്ചത്. ഇവര്‍ക്ക് രാജ്യം വിട്ട് പുറത്തേക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്.

ധനമന്ത്രാലയത്തിന്റെ സാമ്പത്തികകാര്യ വകുപ്പിലെ മുന്‍ ്അഡിഷനല്‍ സെക്രട്ടറിയായിരുന്നു ഖുള്ളര്‍.

കേസില്‍ മുന്‍ കേന്ദ്രധനമന്ത്രി പി.ചിദംബരത്തിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഐ.എന്‍.എക്‌സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്.

ഐ.എന്‍.എക്‌സ് മീഡിയ കമ്പനിക്ക് 2007-ല്‍ വിദേശഫണ്ട് ഇനത്തില്‍ ലഭിച്ചത് 305 കോടി രൂപയാണ്. അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യ യു.പി.എ സര്‍ക്കാരില്‍ ചിദംബരമായിരുന്നു ധനമന്ത്രി.

gnn24x7