ന്യുഡൽഹി: വുഹാനിലെ കോറോണ വൈറസ് രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ പശ്ചാത്തലത്തിൽ ഇന്ന് കോറോണ ബാധിച്ച് ഒരു പോലീസുകാരൻ കൂടി മരിച്ചു. ഡൽഹി പൊലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. അൻപത്തിനാല് വയസ്സായിരുന്നു.
ഡൽഹി കമല മാര്‍ക്കറ്റ് പരിസരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഫിംഗര്‍ പ്രിന്റ്ബ്യൂറോയിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. മുന്‍ പട്ടാളക്കാരനായ ഇദ്ദേഹം 2014 നവംബര്‍ ഒന്നിനാണ് ഡല്‍ഹി പൊലീസ് ജോലിയില്‍ പ്രവേശിച്ചത്.
മെയ് 26 ന് കടുത്ത പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മെയ് 28 ന് കോറോണ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ആര്‍മി ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകിട്ട് മരണം സംഭവിക്കുകയായിരുന്നു.
ഇത് രണ്ടാമത്തെ പൊലീസുകാരനാണ് ഡൽഹിയിൽ കോറോണ ബാധിച്ച് മരിക്കുന്നത്. നേരത്തേ ഭാരത് നഗര്‍ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ കോറോണ ബാധിച്ച് മരിച്ചിരുന്നു.









































