ഹൈദരാബാദ്: രാജ്യത്ത് കൊറോണ വൈറസ് (COVID-19) വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു.
COVID-19 വ്യാപനം അനിയന്ത്രിതമായി തുടരുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗൺ നീട്ടണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു.
‘രാജ്യവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് നല്ല തീരുമാനമായിരുന്നു. അതിനാല്‍ നമുക്ക് പ്രതീക്ഷയോടെ ഇരിക്കാന്‍ കഴിഞ്ഞു’, അദ്ദേഹം പറഞ്ഞു.
COVID-19നെ ആഗോള പ്രതിസന്ധി എന്ന് വിശേഷിപ്പിച്ച ചന്ദ്രശേഖര്‍ റാവു ലോകത്ത് 22 രാജ്യങ്ങള്‍ 100% ലോക്ക് ഡൗൺ പ്രഖ്യാപിച്ചതായും 90 രാജ്യങ്ങള്‍ ഭാഗിക lock down നടപ്പിലാക്കിയതായും ചൂണ്ടിക്കാട്ടി.
ലോക്ക് ഡൗൺ സമ്പദ് വ്യവസ്ഥയെ ബാധിച്ചതായി കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റാവു ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ നമ്മുടേത് പോലെയുള്ള ഒരു രാജ്യത്ത് ലോക്ക് ഡൗൺ അല്ലാതെ മറ്റൊരു മാര്‍ഗമില്ല. കൊറോണ കേസുകള്‍ വര്‍ധിക്കുകയാണ്.
ആദ്യം ജനങ്ങളുടെ ജീവന് രക്ഷിക്കുകയാണ് പ്രധാനമെന്നും സമ്പദ് വ്യവസ്ഥയെ പിന്നീട് സംരക്ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു.
ജൂണ്‍ മൂന്ന് വരെ ലോക്ക് ഡൗൺ തുടരണമെന്നാണ് ബിസിജി സര്‍വേ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്ക് ഡൗൺ അവസാനിക്കാന്‍ എട്ടുദിവസം കൂടി ബാക്കിയുള്ളപ്പോഴാണ് റാവു ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
അതേസമയം, രാജ്യത്ത് ലോക്ക് ഡൗൺ പിന്‍വലിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആരഞ്ഞിരുന്നു.