gnn24x7

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് രൂപീകരിച്ച ട്രസ്റ്റിന്‍റെ ആദ്യ യോഗം നാളെ

0
361
gnn24x7

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് രൂപീകരിച്ച ട്രസ്റ്റിന്‍റെ ആദ്യ യോഗം ഡല്‍ഹിയില്‍ വെച്ച് നാളെ നടക്കും. 

‘ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര’ എന്ന പേരിൽ പുതുതായി രൂപീകരിച്ച ട്രസ്റ്റിന്‍റെ യോഗം മുതിർന്ന അഭിഭാഷകൻ കെ പരാശരന്‍റെ വസതിയിലാണ് ചേരുന്നത്.

നാളെ വൈകുന്നേരം അഞ്ചുമണിയ്ക്കാണ് യോഗം ചേരുന്നത്.  യോഗത്തില്‍ പങ്കെടുക്കുന്നതിനായി എല്ലാ ട്രസ്റ്റ് അംഗങ്ങളും ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

രാം ജന്മഭൂമി ന്യാസിന്‍റെ തലവന്‍ മഹന്ത് നൃത്യ ഗോപാൽ ദാസിനെയും യോഗത്തിൽ പങ്കെടുക്കാനായി ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തെ ട്രസ്റ്റിന്‍റെ ചെയർമാനായി തിരഞ്ഞെടുക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.  

ശങ്കരാചാര്യ വാസുദേവാനന്ദ് മഹാരാജ്, പർമാനന്ദ് ജിമാഹാരാജ ഹരിദ്വാർ, സ്വാമി ഗോവിന്ദ്ഗിരി ജി പൂനെ, വിമലേന്ദ്ര മോഹൻ പ്രതാപ് മിശ്ര, ഡോ. അനിൽ മിശ്ര ഹോമിയോപ്പതി അയോദ്ധ്യ, ഡോ. കമലേശ്വർ ചൗപാൽ പട്ന, മഹന്ദ്‌ ദിനേന്ദ്ര ദാസ്‌ നിര്‍മോഹി അഖാറ എന്നിവരാണ് ട്രസ്റ്റിലെ പ്രമുഖ അംഗങ്ങള്‍.

രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന സ്വീകരിക്കുന്നതിന് ട്രസ്റ്റിന്‍റെ പേരിൽ ഒരു ബാങ്ക് അക്കൗണ്ടും തുറക്കും. രാമക്ഷേത്രത്തിന്‍റെ നിര്‍മ്മാണവും മറ്റ് അനുബന്ധ പ്രശ്‌നങ്ങളും ഏറ്റെടുക്കുന്നതിനായാണ് ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നത്‌.

ട്രസ്റ്റ്‌ രൂപീകരിക്കാനുള്ള പ്രഖ്യാപനം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. കൂടാതെ കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള 67 ഏക്കര്‍ ഭൂമിയും ക്ഷേത്രത്തിനായി വിട്ടു നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

 

gnn24x7