ന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് കേസുകൾ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 69,878 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഒറ്റദിവസക്കണക്കാണിത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മുപ്പതു ലക്ഷത്തിലേക്കടുക്കുകയാണ്.
29,75,702 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 22,22,578 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 6,97,330 പേരാണ് ചികിത്സയിൽ തുടരുന്നത്.
രോഗികളെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണവും രാജ്യത്ത് വർധിച്ചു വരുന്നുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ പല സംസ്ഥാനങ്ങളും ഇപ്പോൾ കോവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തിലാണ് മുന്നിൽ നിൽക്കുന്നത്. മരണനിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നതാണ് ഇന്ത്യക്ക് ആശ്വാസം പകരുന്ന മറ്റൊരു കാര്യം. 55,794 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ദിനംപ്രതിയുള്ള പരിശോധനകളുടെ എണ്ണവും വളരെയധികം വർധിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട വിവരം അനുസരിച്ച് കഴിഞ്ഞ ദിവസം മാത്രം 10.23 ലക്ഷം പേര്‍ക്കാണ് കോവിഡ് പരിശോധന നടന്നത്. 3.45 കോടി ആളുകൾ ഇതുവരെ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. കോവിഡ് പരിശോധന കണക്കിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ.








































