gnn24x7

പ്രവാസികളെ തിരികെ സ്വന്തം നാട്ടില്‍ എത്തിക്കാനുള്ള നടപടിയ്ക്ക് തുടക്കമായി; ആദ്യ സംഘമെത്തുക മാലിദ്വീപില്‍ നിന്ന്

0
335
gnn24x7

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ കോവിഡ്‌ ബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രവാസികളെ തിരികെ സ്വന്തം നാട്ടില്‍ എത്തിക്കാനുള്ള നടപടിയ്ക്ക് തുടക്കമാവുകയാണ്.

ഇതനുസരിച്ച് ആദ്യ സംഘമെത്തുക മാലിദ്വീപില്‍നിന്നാണ്.  ഇന്ത്യയിലേക്കുള്ള ആദ്യ പ്രവാസി സംഘമാണ്  ഈ ആഴ്ച കൊച്ചിയിലെത്തുക. 200 പേര്‍ അടങ്ങുന്ന സംഘമാണ് കപ്പല്‍ മാര്‍ഗം  കൊച്ചിയില്‍ എത്തുന്നത്.

പ്രവാസികള്‍ക്ക് 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് നിര്‍ദ്ദേശം. കൂടാതെ, ചിലവുകള്‍ സ്വയം വഹിക്കണം, ഒപ്പം ഇവരുടെ വിമാനടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കുമെന്നാണ് സൂചന.  14  ദിവസത്തിന് ശേഷം ഇവര്‍ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനെ കുറിച്ച്‌ കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തീരുമാനം എടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇത് സംബന്ധിച്ച്‌ ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.

48 മണിക്കൂര്‍ നേരത്തെ യാത്രയാണ് മാലിദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് എത്താന്‍ ആവശ്യമായി വരുക.  കാലവര്‍ഷത്തിന്‌ മുന്‍പ്  ഉള്ള സമയം ആയതിനാല്‍ കടല്‍ ക്ഷോഭത്തിന് ഉള്ള സാധ്യത ഉണ്ട്. ഇക്കാര്യം പ്രവാസികളെ മുന്‍കൂട്ടി ഇ മെയില്‍ മുഖേനെ അറിയിക്കും. ഇതിന് ശേഷം സമ്മതപത്രം ലഭിക്കുന്നവരെ ആണ് ഇന്ത്യയിലേക്ക് കൊണ്ട് വരിക.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് ആണ് മടങ്ങാന്‍ ഉള്ള പട്ടികയില്‍ മുന്‍ഗണന ലഭിക്കുക. വീടുകളില്‍ അടുത്ത ബന്ധുക്കളുടെ മരണം നടന്നവര്‍ക്കും പട്ടികയില്‍ മുന്‍തൂക്കം ലഭിക്കും. മാലി ദ്വീപിലെ ഇന്ത്യന്‍ ഹൈകമ്മീഷണറേറ്റ് വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ആണ് പട്ടിക തയ്യാറാക്കുന്നത്. മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ  റജിസ്ട്രേഷന്‍ എംബസികളില്‍ ആരംഭിച്ചു.

gnn24x7