ഖൊറാസാൻ പ്രവിശ്യയിലെ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐഎസ്‌കെപി) ചേരാൻ ഭർത്താക്കന്മാർക്കൊപ്പം പോയി അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിഞ്ഞ നാല് ഇന്ത്യൻ സ്ത്രീകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ. അഫ്ഗാൻ ഭരണകൂടത്തിന്റെ അഭ്യർത്ഥനയും ഇന്ത്യ തള്ളി.
കേരളത്തിൽ നിന്നുള്ള സ്ത്രീകൾ 2016-18 വർഷങ്ങളിൽ അഫ്ഗാനിസ്ഥാനിലെ നംഗർഹാറിലേക്ക് യാത്രയായി. അഫ്ഗാനിസ്ഥാനിൽ വ്യത്യസ്ത ആക്രമണങ്ങളിൽ അവരുടെ ഭർത്താക്കന്മാർ കൊല്ലപ്പെട്ടു. 2019 നവംബർ, ഡിസംബർ മാസങ്ങളിൽ അഫ്ഗാനിസ്ഥാൻ അധികൃതരുടെ മുമ്പാകെ ആയിരക്കണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളും അനുബന്ധ സ്ഥാപനങ്ങളും കീഴടങ്ങി. അവരിൽ ഈ സ്ത്രീകളും ഉൾപ്പെടുന്നു.
സെപ്റ്റംബര്‍ 11ന് അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കുകയാണ്. യുഎസ് സൈന്യം പൂര്‍ണമായി അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങുന്നതോടെ താലിബാൻ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്കായിരിക്കും അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം. ഈ പശ്ചാത്തലത്തിലാണ് ഐഎസ് കേസുകളുമായി ബന്ധപ്പെട്ട് അഫ്ഗാൻ ജയിലുകളിൽ കഴിയുന്നവരെ തിരിച്ചയയ്ക്കാൻ അഫ്ഗാൻ ഭരണകൂടം സന്നദ്ധത അറിയിച്ചത്.
408 പേരാണ് അഫ്ഗാനിൽ ഐ.എസിൽ ഭീകരരായി ജയിലിലുള്ളത്. ഇതിൽ ഏഴുപേർ ഇന്ത്യക്കാരാണ്. തടവിൽ കഴിയുന്നവരെ അതതു രാജ്യങ്ങളിലേയ്ക്ക് നാടുകടത്താൻ അഫ്ഗാൻ ഭരണകൂടം സന്നദ്ധ അറിയിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ പ്രതികരണം.
നാലു വനിതകളുടെ കാര്യത്തിലാണ് ഇന്ത്യ നിഷേധക്കുറിപ്പ് ഇറക്കിയത്. അയിഷയെന്ന സോണിയാ സെബാസ്റ്റിയൻ, റാഫേലാ, മറിയമെന്ന മെറിൻ ജേക്കബ്, ഫാത്തിമ എന്ന നിമിഷ എന്നിവരാണ് ജയിലിൽ ഉള്ളത്. ഇവർക്കൊപ്പം രണ്ടു ഇന്ത്യൻ വനിതകളും ഒരു പുരുഷനും ജയിലിലുണ്ട്.






































