gnn24x7

കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ തീവ്രവാദികളെന്ന് വിളിച്ച് നടി കങ്കണ റണൗത്ത്

0
302
gnn24x7

മുംബൈ: കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ തീവ്രവാദികളെന്ന് വിളിച്ച് നടി കങ്കണ റണൗത്ത്. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പരാമര്‍ശം. ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും അവര്‍ തീവ്രവാദികളാണെന്നുമായിരുന്നു കങ്കണ പറഞ്ഞത്.

‘പ്രധാനമന്ത്രി മോദി ജി, ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ കഴിയും, ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, ഒരാള്‍ക്ക് അവരെ മനസ്സിലാക്കി കൊടുക്കാന്‍ കഴിയും, എന്നാല്‍ മനസ്സിലാകാത്തതുപോലെ അഭിനയിക്കുന്നവരെ പിന്നെ എന്തുചെയ്യാന്‍ സാധിക്കും. സി.എ.എ കൊണ്ടുവന്നതിലൂടെ ഒരു വ്യക്തിക്ക് പോലും ഇവിടെ പൗരത്വം നഷ്ടപ്പെട്ടിട്ടില്ല. ഇതേ തീവ്രവാദികളാണ് അന്ന് ഇവിടെ രക്തപ്പുഴയൊഴുക്കിയത്. ‘, എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

കര്‍ഷക ബില്ലിനെതിരെ രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിന് വരുന്ന കര്‍ഷകര്‍ പ്രതിഷേധിക്കുമ്പോഴാണ് ഇത്തരത്തിലൊരു പരാമര്‍ശവുമായി കങ്കണ രംഗത്തെത്തിയത്.

പ്രതിപക്ഷ പ്രതിഷേധത്തെ മറികടന്നുകൊണ്ട് കഴിഞ്ഞ ദിവസമാണ് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയത്. ശബ്ദവോട്ടോടെയായിരുന്നു ബില്ലുകള്‍ കേന്ദ്രം പാസാക്കിയത്.

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്.

സി.പി.ഐ.എം എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം, തൃണമൂല്‍ എം.പിയായ ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

അതേസമയം 21ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ പാസ്സാക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പറഞ്ഞത്.

കര്‍ഷകരില്‍ നിന്ന് ഉത്പ്പന്നങ്ങള്‍ വാങ്ങി സംഭരിക്കുന്നത് തുടരുമെന്നും താങ്ങുവില സംവിധാനത്തില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

കര്‍ഷകര്‍ ഇത്രയും നാള്‍ കുരുക്കിലായിരുന്നെന്നും ആനുകൂല്യം മുഴുവനും ലഭിച്ചിരുന്നത് ഇടനിലക്കാര്‍ക്കാണെന്നും ഇവര്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധം പ്രവര്‍ത്തിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായിരുന്നെന്നും ഇതിനാലാണ് പുതിയ കാര്‍ഷിക പരിഷ്‌കരണ ബില്ലുകളിലൂടെ സര്‍ക്കാര്‍ മാറ്റം കൊണ്ടുവന്നതെന്നും മോദി പറഞ്ഞു.

gnn24x7