gnn24x7

ഉയരമല്ല കാര്യം; രാജസ്ഥാൻ കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥ ആർതി ദോഗ്രയുടെ കഥ

0
359
gnn24x7

ജയ്പൂർ: രാജസ്ഥാൻ കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥയാണ് ആർതി ദോഗ്ര. രാജ്യമെമ്പാടുമുള്ള വനിത ഐ എ എസ് ഉദ്യോഗസ്ഥർക്ക് ഒരു മാതൃക കൂടിയാണ് ഇവർ. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ജനിച്ച ആർതിയുടെ പൊക്കം മൂന്നടി ആറിഞ്ച് ആണ്. എന്നാൽ, ഈ പൊക്കമില്ലായ്മ സ്വപ്നങ്ങൾ നേടിയെടുക്കുന്നതിന് അവർക്ക് ഒരു തടസമായില്ല.

ഇന്ത്യൻ ആർമിയിലെ കേണൽ ആയിരുന്ന രാജേന്ദ്ര ദോഗ്രയുടെയും സ്കൂൾ പ്രിൻസിപ്പൾ ആയിരുന്ന കുംകുമിന്റെയും മകളായിട്ട് ആയിരുന്നു ആർതിയുടെ ജനനം. ജനിച്ചപ്പോൾ തന്നെ സാധാരണ സ്കൂളിൽ പഠിക്കാൻ അവൾക്ക് സാധിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ, ഡോക്ടർമാരെയും പരമ്പരാഗത രീതികളെയും അവഗണിച്ച് ഡെറാഡൂണിലെ പ്രശസ്തമായ വെൽഹാം ഗേൾസ് സ്കൂളിൽ അവൾ ചേർന്നു. ഡൽഹി സർവകലാശാലയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് ബിരുദവും സ്വന്തമാക്കി.

തന്റെ ഐ എ എസ് ജീവിതത്തിനിടയിൽ ഇതുവരെ നിരവധി ഉന്നത സ്ഥാനങ്ങളിൽ ആർതി നിയമിതയായിട്ടുണ്ട്. അജ്മീർ കളക്ടർ ആയി പ്രവർത്തിച്ചു വരികയായിരുന്നു ഇപ്പോൾ. നേരത്തെ, ജോധ്പുർ ഡിസ്കോമിന്റെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് നിയമിതയായിരുന്നു. ഇത്രയും പ്രധാനപ്പെട്ട ഒരു പോസ്റ്റിൽ നിയമിതയായ ആദ്യത്തെ വനിതയാണ് ആർതി. സംസ്ഥാനതലത്തിലും ദേശീയ തലത്തിലും ആർതി ദോഗ്രയ്ക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ മികച്ച പ്രകടനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും നിയമമന്ത്രി രവിശങ്കർ പ്രസാദിൽ നിന്നും ആർതിക്ക് 2019ൽ ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഭിന്നശേഷിക്കാരായ ആളുകളെ വോട്ട് ചെയ്യാനും അങ്ങനെ ജനാധിപത്യ വ്യവസ്ഥിതിയിൽ പങ്കാളികളാകാനും അവർ പ്രചോദിപ്പിച്ചതിനായിരുന്നു അത്.

ഭിന്നശേഷിക്കാരായവരെ സഹായിക്കാനും വോട്ട് ചെയ്യാൻ അവരെ പ്രചോദിപ്പിക്കാനും ബൂത്ത് ലെവൽ ഓഫീസർമാരെ നിയോഗിച്ചു. വികലാംഗർക്ക് പോളിംഗ് സ്റ്റേഷനുകളിൽ വന്ന് വോട്ട് രേഖപ്പെടുത്താൻ ‘ദിവ്യാംഗ് രഥ്സ്’ എന്ന പേരിൽ വാഹനങ്ങൾ ഏർപ്പെടുത്തി. എല്ലാ ഗ്രാമ പഞ്ചായത്തിലും രണ്ടെണ്ണം എന്ന നിലയിലെങ്കിലും വീൽച്ചെയറുകൾ ഉറപ്പു വരുത്തി. ഇതിനെ തുടർന്ന് തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരായ 17000 പേരാണ് പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്.

gnn24x7