gnn24x7

കോണ്‍ഗ്രസില്‍ നിന്നും രാജിക്കത്ത് നല്‍കിയ 21 വിമത എം.എല്‍.എമാരും തന്റെ മുന്നില്‍ നേരിട്ട് ഹാജരാവണമെന്ന് മധ്യപ്രദേശ് സ്പീക്കര്‍

0
306
gnn24x7

ഭോപ്പാല്‍: കോണ്‍ഗ്രസില്‍ നിന്നും രാജിക്കത്ത് നല്‍കിയ 21 വിമത എം.എല്‍.എമാരും തന്റെ മുന്നില്‍ നേരിട്ട് ഹാജരാവണമെന്ന് മധ്യപ്രദേശ് സ്പീക്കര്‍ എന്‍.പി പ്രജാപതി.

രാജിക്കത്തില്‍ തീരുമാനമെടുക്കും മുന്‍പ് വിമത എം.എല്‍.എമാരെ നേരില്‍ കാണണമെന്നാണ് സ്പീക്കര്‍ വ്യക്തമാക്കിയിരിക്കുന്നത്. 15 മാസം നീണ്ടുനിന്ന കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ട് കോണ്‍ഗ്രസിലെ 21 എം.എല്‍.എമാരും ഗവര്‍ണര്‍ക്ക് മെയില്‍ വഴി രാജിക്കത്ത് നല്‍കുകയായിരുന്നു.

നിയമപ്രകാരം, രാജിവയ്ക്കുന്നവര്‍ ആദ്യം വ്യക്തിപരമായി സ്പീക്കറുടെ മുമ്പാകെ ഹാജരാകേണ്ടതുണ്ട്. അതിനുശേഷം കേസിന്റെ പ്രാധാന്യം ലഭ്യമായ തെളിവുകളും വസ്തുതകളും ഞാന്‍ പരിശോധിക്കും. അതിന് ശേഷം മാത്രമേ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ’, പ്രജാപതി മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം 21 എം.എല്‍.എമാരില്‍ ഭൂരിഭാഗം പേരും ബെംഗളൂരുവിലേക്ക് ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ പോയിരുന്നു. എന്നാല്‍ ഇവര്‍ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങിയെത്തുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് പ്രകടിപ്പിച്ചിരുന്നു.

ഇതിനിടെ മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജന്‍ സിംഗ് വര്‍മ്മ 19 പാര്‍ട്ടി എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തി. സിന്ധ്യയുമായി പോകാന്‍ ആരും തയ്യാറല്ലെന്നും തങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബെംഗളൂരുവിലേക്ക് കൊണ്ടുപോയതാണെന്നും എം.എല്‍.എമാര്‍ പറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. ഭൂരിഭാഗം പേരും ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറല്ലെന്നും സഞ്ജന്‍ സിംഗ് വര്‍മ്മ പറഞ്ഞു.

അതേസമയം, മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജസ്ഥാനിലേക്ക് പോകാനായി ഭോപാല്‍ വിമാനത്താവളത്തിലേക്ക് ബസില്‍ പുറപ്പെട്ടു.

ജയ്പൂരില്‍ ഉടന്‍ ഇറങ്ങുന്ന എം.എല്‍.എമാരെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.


gnn24x7