gnn24x7

കോണ്‍ഗ്രസിനെയും ഗെലോട്ടിനെയും പാഠം പഠിപ്പിക്കുമെന്ന മായാവതിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി പ്രിയങ്കാ ഗാന്ധി

0
279
gnn24x7

ന്യൂദല്‍ഹി: കോണ്‍ഗ്രസിനെയും അശോക് ഗെലോട്ടിനെയും പാഠം പഠിപ്പിക്കുമെന്ന ബി.എസ്.പി നേതാവ് മായാവതിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ബി.എസ്.പിയെ ബി.ജെ.പിയുടെ അപ്രഖ്യാപിത വക്താക്കള്‍ എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് പ്രിയങ്ക രംഗത്തെത്തിയത്.

ബി.ജെ.പിയുടെ അപ്രഖ്യാപിത വക്താക്കള്‍ അവരെ രക്ഷിക്കാനായാണ് വിപ്പ് ഏര്‍പ്പെടുത്തിയത്. പക്ഷെ ജനാധിപത്യത്തെ കൊല്ലുന്നവര്‍ക്ക് നല്‍കുന്ന ക്ലീന്‍ ചിറ്റാണിതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

‘ബി.ജെ.പിയുടെ അപ്രഖ്യാപിത വക്താക്കള്‍ ബി.ജെ.പിയെ സഹായിക്കാനായി വിപ്പ് നടപ്പിലാക്കി. ഇത് വെറുമൊരു വിപ്പല്ല. ജനാധിപത്യത്തെയും ഭരണഘടനയെയും കൊല്ലുന്നവര്‍ക്ക് നല്‍കുന്ന ക്ലീന്‍ ചിറ്റാണ്,’ പ്രി.യങ്ക ട്വീറ്റ് ചെയ്തു.

ഗെലോട്ടിനെ ഒരു പാഠം പഠിപ്പിക്കുമെന്നും ആറ് ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നുമായിരുന്നു മായാവതി പറഞ്ഞത്.

‘ഇക്കാര്യത്തില്‍ ബി.എസ്.പിക്ക് നേരത്തെതന്നെ കോടതിയില്‍ പോകാമായിരുന്നു. എന്നാല്‍ അന്നത് ചെയ്തില്ല. കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും ഒരു പാഠം പഠിപ്പിക്കാന്‍ പറ്റിയ സമയത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. കോടതിയെ സമീപിക്കാനാണ് ഇപ്പോള്‍ ഞങ്ങളുടെ തീരുമാനം. ഇക്കാര്യം ഞങ്ങള്‍ വെറുതെ വിടില്ല. ഞങ്ങള്‍ സുപ്രീംകോടതിയില്‍ പോലും പോവും’, മായാവതി പറഞ്ഞു.

അതേസമയം വിപ്പ് നടപ്പാക്കിയ ബി.എസ്.പിയുടെ നടപടി ബിജെപിയുടെ നിര്‍ദേശ പ്രകാരമാണെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് എം.എല്‍.എ മാര്‍ പ്രതികരിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ബി.എസ്.പി ബിജെപി.യെ സഹാക്കുകയാണെന്ന് മനസിലായപ്പോഴാണ് തങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ആറ് എം.എല്‍.എമാരില്‍ ഒരാളായ വാജിബ് അലി ഔട്ട്‌ലുക്കിനോട് പറഞ്ഞു.

വിപ്പ് തങ്ങളെ ബാധിക്കുന്ന ഒന്നല്ലെന്നും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് തുടരുമെന്നും വാജിബ് അലി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here