ന്യുഡൽഹി: ഉഭയകക്ഷി ചർച്ചകൾക്കായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് റഷ്യയിലേക്ക്. പ്രതിരോധ മന്ത്രിയുടേത് മൂന്നു ദിവസത്തെ സന്ദർശനമാണ്. സന്ദർശനത്തിൽ മിസൈൽ പ്രതിരോധ സംവിധാനമായ എസ്-400 ന്റെ കൈമാറ്റം വേഗത്തിലാക്കുന്നതിനുള്ള സമ്മർദ്ദങ്ങൾ ഇന്ത്യ നടത്തും.
കോറോണ പ്രതിസന്ധികളെ തുടർന്ന് എസ്-400 ന്റെ കൈമാറ്റം 2021 ഡിസംബറിലേക്ക് റഷ്യ നീട്ടിയിരുന്നു. 5.4 ബില്യൺ ഡോളറിന്റെ കരാറിനുള്ള പേമെന്റ് നടപടികൾ ഇന്ത്യ കഴിഞ്ഞ വർഷം പൂർത്തിയാക്കി. ഇതിനിടയിൽ ചൈന റഷ്യയിൽ നിന്നും എസ്-400 സംവിധാനം സ്വന്തമാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്ക കൂട്ടുന്നതാണ്.
ലഡാക്കിൽ ചൈന നടത്തിയ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സായുധസേനയോട് എല്ലാ അർത്ഥത്തിലും തയ്യാറായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സഹചര്യത്തിലാണ് റഷ്യയിൽ നിന്നും എസ്-400 സംവിധാനം വേഗം ലഭിക്കുമോയെന്ന് ഇന്ത്യ ചോദിക്കുന്നത്. പ്രതിരോധമന്ത്രിയുടെ സന്ദർശനത്തിന്റെ പ്രധാന അജണ്ട എന്നുപറയുന്നത് യുദ്ധോപകരണനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നതാണ്.
നിലവിലുള്ള സുഖോയ്, മിഗ് വിമാനങ്ങളുടെ ലഭ്യത വേഗത്തിലാക്കുകയും മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ ഇവയുടെ ലഭ്യതയെ ബാധിക്കില്ലെന്ന് ഉറപ്പാക്കുകയും അദ്ദേഹത്തിന്റെ സന്ദർശന ലക്ഷ്യത്തിൽ ഉൾപ്പെടും. രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മനിക്കുമേല്‍ സോവിയറ്റ് റഷ്യ വിജയം നേടിയതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കൂടിയാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് റഷ്യയിലേക്ക് തിരിച്ചത്.
മോസ്‌കോയില്‍ 24 നാണ് മോസ്കോ വിക്ടറി ഡേ പരേഡ് നടക്കുന്നത്. കോറോണ പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി പരേഡിൽ പങ്കെടുക്കുമോയെന്ന് സംശയമുണ്ടായിരുന്നുവെങ്കിലും ഈ പശ്ചാത്തലത്തിൽ റഷ്യൻ സർക്കാരുമായി കൂടുതൽ ഇടപഴകാനുള്ള അവസരം വെറുതെ വിടണ്ട എന്നതിൽ തീരുമാനം മാറ്റുകയായിരുന്നു.
മോസ്കോ വിക്ടറി ഡേ പരേഡിന് സാക്ഷിയാകാൻ വരുന്ന ഇന്ത്യയുടെ പ്രതിരോധമന്ത്രിയ്ക്ക് ശുഭയാത്ര നേരുന്നുവെന്ന് റഷ്യൻ അംബാസിഡർ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.