ജയ്പൂര്‍: രാജസ്ഥാനില്‍ ചുമതലകളില്‍നിന്നും പുറത്താക്കിയതിന് പിന്നാലെ സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സച്ചിന്‍ പൈലറ്റും സംഘവും. അയോഗ്യരാക്കിയ നടപടിക്കെതിരെയാണ് പൈലറ്റും കൂടെയുള്ള 18 എം.എല്‍.എമാരും സുപ്രീംകോടതിയെ സമീപിക്കുന്നത്,
ഇക്കാര്യത്തില്‍ നിയമ സഹായം തേടി പൈലറ്റ് വക്കീലിനെ കണ്ടു. കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്പീക്കര്‍ ഇവരെ അയോഗ്യരാക്കി നോട്ടീസ് നല്‍കിയത്.
നോട്ടീസിന് നിയമപരമായി അടിസ്ഥാനമില്ലെന്നും ഗെലോട്ടിന്റെ താല്‍പര്യപ്രകാരം മാത്രം തയ്യാറാക്കിയ നോട്ടീസാണ് ഇതെന്നാണ് സച്ചിന്‍ പൈലറ്റ് ക്യാമ്പ് ആരോപിക്കുന്നത്.
തനിക്കും മറ്റ് വിമത എം.എല്‍.എമാര്‍ക്കും നല്‍കിയ നോട്ടീസിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടാനും പൈലറ്റ് ശ്രമിക്കുന്നുണ്ട്.
അതേസമയം, അശോക് ഗെലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാനായി ചില നീക്കങ്ങള്‍ നടത്തിയെന്ന പരാതിയില്‍ മൂന്ന് പേരെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അജ്മര്‍ സ്വദേശിയായ ഭാരത് മലാനി, ബന്‍സാര സ്വദേശി അശോക് സിങ് എന്നിവരാണ് അറസ്റ്റിലായ രണ്ട് പേര്‍.
രാജസ്ഥാനിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേര്‍ അറസ്റ്റിലായിരിക്കുന്നത്. രണ്ട് പേര്‍ ചൊവ്വാഴ്ചയും ഒരാളെ ബുധനാഴ്ചയുമാണ് അറസ്റ്റ് ചെയ്തതത്. അശോക് ഗെലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാനായി ചില പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തിയെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.
സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടുന്നതിന് മുന്‍പ് തന്നെ രാജസ്ഥാന്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തുന്നതായി മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചിരുന്നു.
ജയ്പൂരില്‍ കുതിരക്കച്ചവടം നടന്നുകഴിഞ്ഞെന്നും തങ്ങളുടെ പക്കല്‍ അതിനുള്ള തെളിവുണ്ടെന്നും അതുകൊണ്ട് തന്നെയാണ് ഞങ്ങളുടെ എം.എല്‍.എമാരെ ഹോട്ടലിലേക്ക് മാറ്റേണ്ടി വന്നതെന്നും ഗെലോട്ട് പറഞ്ഞിരുന്നു.





































