gnn24x7

വിദ്വേഷ പരാമര്‍ശം നടത്തിയതിന് വിവാദ ഇസ്ലാമിക് മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്‍റെ പീസ് ടിവിക്ക് 2.75 കോടി രൂപ പിഴ

0
332
gnn24x7

ദില്ലി: കൊലപാതകങ്ങള്‍ക്ക് വരെ പ്രേരകമാവുന്ന രീതിയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയതിന് വിവാദ ഇസ്ലാമിക് മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്‍റെ പീസ് ടിവിക്ക് 2.75 കോടി രൂപ പിഴ. ഇംഗ്ലണ്ടിലെ മാധ്യമങ്ങളെ നിരീക്ഷിക്കുന്ന കമ്മിറ്റിയുടേതാണ് തീരുമാനം. പീസ് ടിവി ഉറുദുവിലും പീസ് ടിവിയിലും സംപ്രേക്ഷണം ചെയ്യുന്ന കാര്യങ്ങള്‍ കേള്‍ക്കുന്നവരില്‍ കൊലപാതക പ്രവണത തോന്നുന്ന രീതിയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്ന് കമ്മിറ്റി കണ്ടെത്തി.

ജൂലൈ 2019ല്‍ സംപ്രേക്ഷണം ചെയ്ത മതപരമായ സ്വഭാവമുള്ള പരിപാടിയായ കിതാബ് ഉത് തഖ്വീതിലാണ് വിദ്വേഷ പ്രചാരണമെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇസ്ലാമില്‍ മന്ത്രവിദ്യ ശീലിക്കുന്നവര്‍ക്കെതിരെയുള്ള ശിക്ഷാ രീതിയെക്കുറിച്ചായിരുന്നു പരിപാടി. ഈ പരിപാടി കാണുന്നവര്‍ക്ക് കൊലപാതകം ചെയ്യാനുള്ള പ്രേരണ തോന്നുമെന്നും കമ്മിറ്റി വിശദമാക്കി.

ഇംഗ്ലണ്ടിലെ സംപ്രേക്ഷണ നിയമങ്ങള്‍ വ്യാപകമായ രീതിയില്‍ സക്കീര്‍ നായിക്കിന്‍റെ ചാനല്‍ ലംഘിച്ചുവെന്നും സമിതി വ്യക്തമാക്കി. 2019 നവംബറില്‍ പീസ് ഉറുദു ടിവിയുടെ ലൈസന്‍സ് വിദ്വേഷ പ്രചാരണത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ക്ലബ് ടിവിക്ക് ഇതിന് മുന്‍പും സംപ്രേക്ഷണ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് കേസെടുത്തിരുന്നു.

ഉടമസ്ഥാവകാശമുള്ള ലോര്‍ഡ് പ്രൊഡക്ഷന്‍ ലിമിറ്റഡിനും പിഴ ചുമത്തിയിട്ടുണ്ട്. പീസ് ടിവിയുടെ ഉറുദു വിഭാഗം ലൈസന്‍സ് നേടിയ ക്ലബ് ടിവിക്കും പിഴയിട്ടിട്ടുണ്ട്. ഈ രണ്ട് സ്ഥാപനങ്ങളും യൂണിവേഴ്സല്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനമാണ് സാക്കിര്‍ നായിക്കിന്‍റെ ഉടമസ്ഥതയിലുള്ളത്. കഴിഞ്ഞ മൂന്നുവര്‍ഷമായി സാക്കിര്‍ നായിക് മലേഷ്യയിലാണ് ഉള്ളത്. വിദ്വേഷ പ്രചാരണങ്ങളെ തുടര്‍ന്ന് യുകെയില്‍ പ്രവേശിക്കാന്‍ സാക്കിര്‍ നായിക്കിന്  2010 മുതല്‍ വിലക്കുണ്ട്.

gnn24x7