ചണ്ഡീഗഡ്: പഞ്ചാബിലെ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി. അമൃത് സര്‍, ബട്ടാല , തന്‍തരണ്‍ എന്നീ മൂന്നു ജില്ലകളിലാണ് സംഭവം നടന്നത്.
ജൂലൈ 29ന് രാത്രിയാണ് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തത്. മൂന്നു ദിവസത്തിനുള്ളില്‍ 39 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അമൃത്സര്‍, ബട്ടാല, തന്‍തരണ്‍ എന്നീ ജില്ലകളില്‍ ബുധനാഴ്ച രാത്രിയാണ് വിഷമദ്യം കഴിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. തന്‍തരണ്‍ ജില്ലയില്‍ 63 പേരാണ് മരിച്ചത്. 12 പേര്‍ അമൃത്സറിലും ബറ്റാലയിലെ ഗുരുദാസ്പൂരില്‍ 11 പേരുമാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 25 പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അറിയിച്ചു. കൂടാതെ, വിഷമദ്യ ദുരന്തത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷംവീതം ധനസഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
സംഭവത്തില്‍ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരേയും ആറ് പോലീസുകാരേയും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അമൃത്സര്‍, ഗുരുദാസ്പുര്‍, തന്‍തരണ്‍ എന്നീ ജില്ലകളില്‍ നൂറിലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയ പഞ്ചാബ് പോലീസ് 17 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 25 ആയി.
അമൃതസറിലെ മുച്ച്ഹല്‍ ഗ്രാമത്തില്‍ നിര്‍മിച്ച് വിവിധ കേന്ദ്രങ്ങളില്‍ വില്‍പന നടത്തിയ വ്യാജ മദ്യമാണ് ദുരന്തത്തിന് കാരണമായത്. മരിച്ചവരുടെ ബന്ധുക്കള്‍ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.
ദുരന്തത്തിന് ഇരയായ കൃപാല്‍ സി൦ഗിന്‍റെ മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചു. വ്യാജ മദ്യ മാഫിയയെ ഇല്ലാതാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അമൃത്‌സര്‍-ഡല്‍ഹി ദേശീയപാത ഉപരോധിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ്.
അതേസമയം മരണസംഖ്യ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനേക്കാള്‍ കൂടുതലാകാനുള്ള സാധ്യതയാണ് പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.