ന്യൂഡൽഹി: ചാരവൃത്തിയിൽ ഏർപ്പെട്ട പാക് ഹൈക്കമ്മീഷനിലെ രണ്ടു ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഇന്ത്യ. വിസാ വിഭാഗത്തിലെ ഉദ്യോഗസ്ഥരായ ആബിദ് ഹുസൈൻ, താഹിർ ഖാൻ എന്നിവരെയാണ് പുറത്താക്കിയത്. ഇവരോട് 24 മണിക്കൂറിനകം രാജ്യം വിടാൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടതായി പത്രകുറിപ്പിൽ പറയുന്നു.
ആബിദ് ഹുസൈനും താഹിർ ഖാനും പാക് ചാര സംഘടനയായ ഐഎസ്ഐയ്ക്കുവേണ്ടി പ്രവർത്തിച്ചെന്നാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 24 മണിക്കൂറിനകം രാജ്യം വിടാൻ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.  
വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ഇവർ രണ്ടുപേരും പ്രവർത്തിച്ചിരുന്നതെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. നയതന്ത്ര ഉദ്യോഗസ്ഥർ എന്ന നിലയിൽ അവരുടെ പദവിക്ക് യോജിക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് രണ്ട് ഉദ്യോഗസ്ഥരെ പുറത്താക്കുന്നുവെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
                









































