രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്ര നഗരം ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധനഗറിൽ സ്ഥാപിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു അവലോകന യോഗത്തില്‍ പങ്കെടുക്കവെയാണ് രാജ്യത്തെ ഏറ്റവും വലുതും മനോഹരവുമായ ചലച്ചിത്ര നഗരം ഗൗതം ബുദ്ധനഗറില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
ഇതിനായി നോയിഡ, ഗ്രേറ്റർ നോയിഡ, യമുന എക്സ്പ്രസ് വേ എന്നിവിടങ്ങളിലോ അവയുടെ പരിസര പ്രദേശങ്ങളിലോ അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും നിര്‍മ്മാണ കമ്പനികളും ഉടമകളും തമ്മില്‍ നിലനില്‍ക്കുന്ന സംഘർഷത്തെക്കുറിച്ചും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
ഇതിനിടെയില്‍ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാതെ പോകരുതെന്നും നിര്‍മ്മാണം പൂര്‍ത്തിയായ ഫ്ലാറ്റുകളുടെ രജിസ്ട്രേഷന്‍ ഉടന്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, നോയിഡകൺവെൻഷൻ-ആവാസ കേന്ദ്രം, ഗോൾഫ് കോഴ്‌സ്, മെട്രോയുടെ വിപുലീകരണം, സെക്ടർ 21-എയിലെ ഷൂട്ടിംഗ് റേഞ്ച് തുടങ്ങിയ പദ്ധതികളുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നോയിഡ അതോറിറ്റിക്ക് നിർദേശം നൽകി.
മീററ്റ്, ഗാസിയാബാദ്, ബുലന്ദ്‌ഷഹർ, ഹാപൂർ, ബാഗ്പത്, ഗൗതം ബുദ്ധനഗർ ജില്ലകളടങ്ങിയ മീററ്റ് ഡിവിഷന്റെ വികസന പദ്ധതികളുടെ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഗൗത൦ ബുദ്ധനഗറിൽ മാത്രം ഏഴ് പദ്ധതികളാണ് നിലവില്‍ പുരോഗമിക്കുന്നത്. മീററ്റ് , ഗാസിയാബാദ് എന്നിവിടങ്ങളിൽ മൂന്ന് വീതവും, ബുലാന്ദ്ഷഹറിൽ രണ്ടും, ബാഗ്പാത്തിൽ ഒരു പദ്ധതിയുമാണ് പുരോഗമിക്കുന്നത്.
ഇതുസംബന്ധിച്ച് മേഖലയിലെ എംപിമാരുമായും എംഎൽഎമാരുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തുകയും അവർ ഉന്നയിച്ച പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. ന്യൂഡല്‍ഹി, ഗാസിയാബാദ് മുതൽ മീററ്റ് വരെയുള്ള ഗതാഗതക്കുരുക്ക് സംബന്ധിച്ച വിഷയത്തില്‍ പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഡല്‍ഹി-മീററ്റ് എക്സ്പ്രസ് വേ, ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം, മീററ്റിലെ ഇന്നർ റിംഗ് റോഡ് എന്നിവിടങ്ങളിലെ ഗതാഗതം സുഗമമാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഡല്‍ഹി-മീററ്റ് എക്സ്പ്രസ് വേ പദ്ധതി ഈ വർഷം അവസാനത്തോടെ പൂർത്തീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. മീററ്റ് മെട്രോ പദ്ധതി 2025 മാർച്ചോടെ പൂർത്തിയാക്കുമെന്നും സാഹിബാബാദ് മുതൽ ദുഹായ് വരെയുള്ള ഭാഗം (17 കിലോമീറ്റർ നീളമുള്ളത്) 2023 മാർച്ചിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാസിയാബാദിലെയും മീററ്റിലെയും സ്മാർട്ട് സിറ്റി പ്രോജക്ടുകൾ വേഗത്തിലാക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു.
വികസന പ്രവർത്തനങ്ങള്‍ക്ക് നേരിടുന്ന കാലതാമസം അനുവദിക്കില്ലെന്നും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചുക്കൊണ്ട് പദ്ധതികൾ യഥാസമയം പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.കൃത്യസമയത്ത് പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കാന്‍ ശേഷിയുള്ള ഏജൻസികൾക്ക് പ്രോജക്ടുകൾ നൽകണമെന്നും ഇതിനായി നീക്കിവച്ച തുക മറ്റെവിടെയെങ്കിലും ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള കർശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.







































