ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം നിയോഗിച്ച ശാസ്ത്ര ഉപദേഷ്ടാക്കളുടെ പാനലില്‍ നിന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചു. കൊറോണ വൈറസിന്റെ ജീനോമിക് വകഭേദങ്ങള്‍ കണ്ടെത്തുന്നതിനായി കഴിഞ്ഞ ഡിസംബറിലാണ് സര്‍ക്കാര്‍ സാര്‍സ് കോവി-2 ജീനോമിക്സ് ലാബുകളുടെ കണ്‍സോര്‍ഷ്യം ഇന്‍സാകോഗ് സ്ഥാപിച്ചത്.
മഹാമാരി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഷാഹിദിന്റെ രാജി. കൊവിഡ് 19 വൈറസിന്റെ പുതിയ വകഭേദങ്ങളെക്കുറിച്ചും ഈ വര്‍ഷം മെയ് മാസത്തില്‍ ഉണ്ടായേക്കാവുന്ന കേസുകളുടെ വര്‍ധനവിനെക്കുറിച്ചും ഇന്‍സാകോഗ് സർക്കാരിന് മാര്‍ച്ചില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ സര്‍ക്കാര്‍ഒരു നടപടിയും എടുത്തില്ല എന്ന ആക്ഷേപത്തിലാണ് ഷാഹിദ് ജമീലിന്റെ രാജി.
വൈറസ് വകഭേദങ്ങള്‍ പഠിക്കുന്നതിനായി രാജ്യത്തുടനീളമുള്ള 10 ദേശീയ ലബോറട്ടറികളെ ഈ സ്ഥാപനം പരിശോധിക്കുകയും, പരിശോധനയില്‍ ഫെബ്രുവരി ആദ്യം തന്നെ സ്ഥാപനം ബി.1.617 എന്ന വകഭേദം കണ്ടെത്തിയതിനെ തുടർന്ന് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സസ് ഡയറക്ടറും ഇന്‍സാകോഗ് അംഗവുമായ അജയ് പരിദ യും ഇക്കാര്യം വ്യക്തമാക്കി.
എന്നാല്‍ ഈ ഡേറ്റ വിശകലനം ചെയ്യുകയോ ഉചിത നടപടി സ്വീകരിക്കുകയോ കേന്ദ്രം ചെയ്തില്ല. ഇതിന് പിന്നാലെയാണ് ഡോ. ഷാഹിദ് ജമീൽ രാജി വെച്ചത്.


































