gnn24x7

കൊവിഡ്-19 പ്രതിസന്ധി മൂലം ഭക്ഷ്യക്ഷാമമാണ് ലോകം അഭിമുഖീകരിക്കാന്‍ പോവുന്ന ഭീഷണിയെന്ന് യു.എന്‍.

0
294
gnn24x7

കൊവിഡ്-19 പ്രതിസന്ധി മൂലം ഭക്ഷ്യക്ഷാമമാണ് ലോകം അഭിമുഖീകരിക്കാന്‍ പോവുന്ന ഭീഷണിയെന്ന് യു.എന്‍. യുഎന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാം ( ഡബ്ല്യു. എഫ്.പി) തലവന്‍ ഡേവിഡ് ബേസ്‌ലി ആണ് ഇക്കാര്യം അറിയിച്ചത്. ആഗോള ഭക്ഷണ പ്രതിസന്ധിയെ സംബന്ധിച്ച് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിനു മുന്നാകെ സമര്‍പ്പിച്ച നാലാം വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പ്രധാനമായും 10 രാജ്യങ്ങളില്‍ പട്ടിണി പ്രതിസന്ധി രൂക്ഷമാവാനിടയുണ്ടെന്നും ഡബ്ല്യു.എഫ്.പി വ്യക്തമാക്കുന്നു. ഡബ്ലു.എഫ്.പിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം യെമന്‍, വെനിസ്വേല, എത്യോപ്യ, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, നൈജീരിയ, അഫ്ഗാനിസ്താന്‍, ഹൈതി, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഭക്ഷ്യ ക്ഷാമം നേരിടുന്ന രാജ്യങ്ങള്‍. ആക്രമണങ്ങള്‍, കാലാവസ്ഥ വ്യതിയാനം, സാമ്പത്തിക മാന്ദ്യം തുടങ്ങിയവ അഭിമുഖീകരിക്കുന്നതാണ് ഈ രാജ്യങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണം. ഡബ്ല്യു.എഫ്.പിയുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം സൗത്ത് സുഡാനിലെ ജനസംഖ്യയുടെ 61 ശതമാനം ഭക്ഷണക്ഷാമം നേരിട്ടിട്ടുണ്ട്.

വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഡേവിഡ് ബേസ്‌ലി റിപ്പോര്‍ട്ടവതരിപ്പിച്ചത്. നേരത്തെ കൊവിഡ് ബാധിച്ച് രോഗ വിമുക്തി നേടിയയാളാണ് ഇദ്ദേഹം. വരാന്‍ പോവുന്ന പ്രതിസന്ധിക്കെതിരെ വളരെ വേഗത്തിലും ബുദ്ധിപരമായും പ്രവര്‍ത്തിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ‘ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടേണ്ടി വരും. നമ്മുടെ കൈയ്യില്‍ ആവശ്യത്തിന് സമയമില്ലെന്നതാണ് സത്യം,’ ഡേവിഡ് ബേസ്‌ലി പറഞ്ഞു.

രാജ്യങ്ങളുടെ വൈദഗ്ധ്യവും പരസ്പര പങ്കാളിത്തവും ഉപയോഗിച്ച് കൂട്ടായ പരിശ്രമത്തിലൂടെ കൊവിഡ് മഹാമാരി പട്ടിണി പ്രതസന്ധിക്കിടയാക്കുന്ന ദുരന്തമായി മാറുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇവര്‍ കൂട്ടി ച്ചേര്‍ത്തു.

gnn24x7