gnn24x7

ബ്രിട്ടീഷ് രാജകുടുംബത്തില്‍ വിവാദ കഥാപാത്രങ്ങളായ പ്രിന്‍സ് ഹാരിയുടെയും മേഗന്റെയും ജീവിത കഥ പുസ്തകമാവുന്നു

0
285
gnn24x7

ബ്രിട്ടീഷ് രാജകുടുംബത്തില്‍ വിവാദ കഥാപാത്രങ്ങളായ പ്രിന്‍സ് ഹാരിയുടെയും മേഗന്‍ മര്‍ക്കലിന്റെയും ജീവിത കഥ പുസ്തകമാവുന്നു. ഫൈന്‍ഡിംഗ് ഫ്രീഡം: ഹാരി, മേഗന്‍ ആന്റ് മേക്കിംഗ് ഓഫ് എ മോഡേണ്‍ റോയല്‍ ഫാമിലി എന്ന പേരിലിറങ്ങുന്ന പുസ്തകം 2020 ല്‍ തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് പ്രസാധകര്‍ അറിയിച്ചിരിക്കുന്നത്.

ബ്രിട്ടന്‍ മാധ്യമങ്ങളില്‍ പലതരത്തില്‍ വ്യാഖാനിക്കപ്പെട്ട മേഗന്റെയും ഹാരിയുടെയും യഥാര്‍ത്ഥ ജീവിത കഥ പുസ്തകം വ്യക്തമാക്കുമെന്നാണ് പ്രസാധകര്‍ പറയുന്നത്.
റോയല്‍ റിപ്പോര്‍ട്ടേര്‍സായ ഒമിഡ് സ്‌കോബി, കരോലിന്‍ ദുരന്റ് എന്നിവരാണ് ജീവചരിത്രം എഴുതുന്നത്. രണ്ടു വര്‍ഷമായി ഇവര്‍ ഇതിന്റെ പണിപ്പുരയിലായിരുന്നു. 2020 ആഗസ്റ്റ് 11 നാണ് പുസ്തകം പുറത്തിറങ്ങുന്നത്. ഹാര്‍പര്‍ കോളിന്‍സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.

എല്ലാ രാജകുടുംബ ശീലങ്ങളെയും കാറ്റില്‍ പറത്തിയുള്ള മേഗന്റെയും ഹാരിയുടെയും വിവാഹം വലിയ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. തുടര്‍ന്നിങ്ങോട്ട് നിരവധി തവണ വിവാദങ്ങളില്‍ അകപ്പെട്ട ഇരുവരും അടുത്തിടെ രാജകീയ പദവികളില്‍ നിന്നും ഒഴിയുകയും യു.എസിലേക്ക് താമസം മാറുകയും ചെയ്തു.

ബ്രിട്ടീഷ് രാജകുടുംബത്തിലെത്തിയ മേഗനു നേരെ നിരന്തരം ടാബ്ലോയിഡ് പത്രങ്ങളുടെ ആക്രമണങ്ങള്‍ വന്നിരുന്നു. വിവാഹ മോചിത, ആഫ്രിക്കന്‍ പാരമ്പര്യം,ബ്രിട്ടീഷ് കുടുംബത്തില്‍ നിന്നും പുറത്തുള്ള ആള്‍,ഹാരിയെക്കാളും മൂന്നു വയസ്സു കൂടുതല്‍, അഭിനേത്രി മേഗനും പിതാവും തമ്മിലുള്ള അകല്‍ച്ച തുടങ്ങിയ കാരണങ്ങള്‍ മേഗനെതിരെ ഈ മാധ്യമങ്ങള്‍ ആയുധമാക്കി. ഒരു ഘട്ടത്തില്‍ ഹാരി മാധ്യമങ്ങളുടെ ആക്രമണത്തിനെതിരെ ക്ഷുഭിതനാവുകയും ചെയ്തിരുന്നു.

താന്‍ ഹാരിയുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോകുന്നതായും ബ്രിട്ടീഷ് സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവര്‍ തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് ഒരു വേള മേഗന്‍ തുറന്നു പറഞ്ഞിരിന്നു. അതിനുള്ള കാരണമായി സുഹൃത്തുക്കള്‍ പറഞ്ഞത് ഈ കാര്യമറിഞ്ഞാല്‍ ബ്രിട്ടന്‍ ടാബ്ലോയിഡ് മാധ്യമങ്ങള്‍ തന്റെ ജീവിതം നശിപ്പിക്കുമെന്നാണ്. ഒരു സാധാരണക്കാരിയായ അമേരിക്കക്കാരി ആയതിനാല്‍ എനിക്കത് അപ്പോള്‍ മനസ്സിലായില്ലെന്നും മേഗന്‍ പറഞ്ഞു. ഹാരിയെയുടെയും മേഗന്റെയും ‘ഏന്‍ ആഫ്രിക്കന്‍ ജേര്‍ണി’ എന്ന ഡോക്യമെന്ററിയിലാണ് മേഗന്‍ ഇക്കാര്യം പറഞ്ഞത്.

തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച് 31 ന് ബ്രിട്ടന്‍ രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്നും ഇരുവരും പടിയിറങ്ങിയത്. കാനഡയിലും ബ്രിട്ടനിലുമായി മകന്‍ ആര്‍ക്കിക്കൊപ്പം പുതിയ ജീവിതം തുടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. എന്നാല്‍ പിന്നീട് യു.എസിലേക്ക് തമാസം മാറുകയായിരുന്നു.

ഇതിനു പിന്നാലെ മേഗന്റയും ഹാരിയുടെയും രാജപദവികള്‍ റദ്ദാക്കിയതായി ബ്രിട്ടീഷ് രാജകുംടുംബം അറിയിച്ചിരുന്നു. രാജകുടുംബാഗങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷാ അകമ്പടികള്‍, പൊതുഖജനാവില്‍ നിന്നുള്ള സാമ്പത്തിക സഹായം, പ്രത്യേക യാത്രകള്‍ എന്നിവ ഇരുവര്‍ക്കും ലഭിക്കില്ല. ഇതിനു പുറമെ ലണ്ടനിലെ മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ നിന്ന് ഹാരിയുടെയും മേഗന്റെയും മെഴുകു പ്രതിമകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

gnn24x7