ന്യൂഡൽഹി: ദൂരദർശൻ ഒഴികെയുള്ള ഇന്ത്യൻ വാർത്താ ചാനലുകൾക്ക് നേപ്പാളിൽ വിലക്ക്. ഇന്ത്യൻ ന്യൂസ് ചാനലുകളുടെ സിഗ്നലുകൾ എടുത്തുകളഞ്ഞതായി നേപ്പാളി കേബിൾ ഓപ്പറേറ്റേഴ്സിനെ ഉദ്ധരച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ”വൈകുന്നേരം മുതൽ ഇന്ത്യൻ ചാനലുകള്‍ സിഗ്നലുകൾ ഓഫ് ചെയ്യുകയാണ്”- കേബിൾ സേവന ദാതാക്കളായ മാക്സ് ടിവിയുടെ ധ്രുബ ശർമ പറഞ്ഞു.
ഇന്ത്യൻ മാധ്യമങ്ങൾ നേപ്പാളിനെക്കുറിച്ച് പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങൾ തടയുന്നതിന് നിയമപരവും രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗ്ഗങ്ങൾ അന്വേഷിക്കുകയാണെന്ന് ഭരണകക്ഷി പാർട്ടിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി വക്താവ് നാരായണ്‍ കാജിശ്രേഷ്ത നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തിൽ നേരത്തെ തന്നെ നേപ്പാൾ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് ട്വീറ്റുമായി രംഗത്തെത്തിയിരുന്നു. പുതിയ ഭൂപടം പുറത്തിറക്കിയതിന് ശേഷം ഇന്ത്യൻ മാധ്യമങ്ങൾ നേപ്പാളി പ്രധാനമന്ത്രി കെപി ശർമ്മ ഒലിക്കെതിരായി വാർത്തകൾ നൽകുന്നത് അപലപനീയമാണെന്നായുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
‘കെട്ടിച്ചമച്ചതും വ്യാജവുമായ റിപ്പോർട്ടുകൾ ഞങ്ങൾ പൂർണ്ണമായും നിരസിക്കുന്നു. ഞങ്ങളുടെ പരമാധികാരത്തെയും ദേശീയ സ്വാതന്ത്ര്യത്തെയും നേപ്പാളി സർക്കാരിനെയും ബഹുമാനിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു’- എന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞിരുന്നു. അതേസമയം ചൈനീസ്, പാകിസ്ഥാൻ വാർത്താ ചാനലുകളുടെ സംപ്രേഷണം വിലക്കില്ലാതെ തുടരുകയാണ്.